വ്യാഴാഴ്ച രാവിലെ നെന്മാറ പോത്തുണ്ടിക്കു സമീപമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ അരവിന്ദിന്റെ (17) മൃതദേഹം കൂടി കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ മരിച്ച അളുവാശേരി ചേരുംകാട് ഗംഗാധരന്റെ മകനാണ് അരവിന്ദ്. ഇതോടെ നെന്മാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പത്തായി. ചേരുങ്കാട് ഗംഗാധരന്‍ (55), ഭാര്യ സുഭദ്ര (50), മകള്‍ ആര്യ (17), ആതിര (24) ആതിരയുടെ 28 ദിവസം പ്രായമായ മകന്‍, ചേരുങ്കാട് ഉണ്ണിക്കൃഷ്ണന്റെ മകന്‍ അഭിജിത്ത് (25), മകള്‍ അനിത (28) അനിതയുടെ മകള്‍ ആത്മിക (മൂന്നര), സുന്ദരന്റെ മകന്‍ സുധിന്‍(17) എന്നിവരാണ് മരിച്ചത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. നേരത്തെ കരടിയോട് തമ്പി, ഭാര്യ താത്തിയുടെയും ഇന്നലെ ഇവരുടെ കൊച്ചുമകള്‍ വാണി (7) യുടെ മൃതദേഹവും കണ്ടെടുത്തു.