മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫീസുകളും അവധി ദിവസമായ ഞായറാഴ്ചയും പ്രവർത്തിച്ചു. റവന്യൂ, ദുരന്തനിവാരണ, വിഭാഗങ്ങളിലെ ജീവനക്കാർ മറ്റു പ്രവൃത്തിദിനങ്ങളിലേതുപോലെ തന്നെ  ഹാജരായി ബന്ധപ്പെട്ടപ്രവർത്തനങ്ങളിൽ വ്യാപൃതരായി.
ഗവണ്മെന്റ് സെക്രട്ടേറിയറ്റും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കോഴിക്കോട് ജില്ലാ കളക്ടറേറ്റുകളും മറ്റു സർക്കാർ ഓഫീസുകളും ഇന്നലെ പ്രവർത്തിച്ചു. സെക്രട്ടേറിയറ്റിൽ 54.9 ശതമാനം (3116)പേരാണ്  ജോലിക്ക് ഹാജരായത്. റവന്യൂ, ദുരന്ത നിവാരണ വകുപ്പുകൾക്കു പുറമേ മറ്റു വകുപ്പുകളിലും സാധാരണപോലെ ജീവനക്കാർ ഹാജരായി. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ 236 ജീവനക്കാരിൽ 219 പേരും (92 ശതമാനം) ഹാജരായി.
കൊല്ലം ജില്ലാ കളക്ടറേറ്റിൽ 88 ശതമാനവും, ആലപ്പുഴയിൽ 95 ശതമാനവും, കോട്ടയത്ത് 90 ശതമാനവും , എറണാകുളത്ത് 96 ശതമാനവും, തൃശൂരിൽ 97 ശതമാനവും, വയനാട് 97 ശതമാനവും, കോഴിക്കോട് 92 ശതമാനവും ജീവനക്കാർ ഹാജരായി. ഇതിനുപുറമേ, ഈ ജില്ലകളിലെ താലൂക്ക്, വില്ലേജ് ഓഫീസുകളിലെയും മറ്റു സർക്കാർ വകുപ്പുകളിലെയും ഭൂരിപക്ഷം ജീവനക്കാരും ഇന്നലെ ജോലിക്കെത്തി.