വയനാട് ജില്ലയിലെ ഈറ്റ് റൈറ്റ് ചലഞ്ച് പദ്ധതിയിലുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക സമയ കാലയളവില്‍ ഇടവിട്ട് പരിശോധന നടത്താന്‍ ജില്ലാ ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗം തീരുമാനിച്ചു. ഇതിനായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങള്‍ക്ക് ഹൈജിന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
ഫുഡ്‌സേഫ്റ്റി ലൈസന്‍സ്, റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ജില്ലയിലെ എല്ലാ കടകളിലും പ്രദര്‍ശിപ്പിക്കണം. മെഡിക്കല്‍ ഫിറ്റ്‌നസ് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും എടുത്തിരിക്കണം. കടകളില്‍ വാട്ടര്‍ ടെസ്റ്റിംഗ് റിപ്പോര്‍ട്ട്, വ്യക്തി ശുചിത്വം, സ്ഥാപന ശുചിത്വം എന്നിവ പാലിച്ചിരിക്കണം. എല്ലാ വിദ്യാലയങ്ങളിലും ഫുഡ്‌സേഫ്റ്റി ലൈസന്‍സ്, വാട്ടര്‍ ടെസ്റ്റിംഗ് റിപ്പോര്‍ട്ട് എന്നിവ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നിര്‍ബന്ധമാക്കും. ജില്ലയില്‍ ഡെമോണ്‍സ്‌ട്രേഷന്‍ ഓഫ് മില്ലറ്റ് (ഈറ്റ് റൈറ്റ് ചലഞ്ച് ഫേസ് 2) നടത്താന്‍ തീരുമാനിച്ചു. ജില്ലയിലെ സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റിംഗ് യൂണിട്ട് മാസത്തില്‍ 10 ദിവസങ്ങളിലായി കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലായി പരിശോധന സൗകര്യം ഉറപ്പാക്കും. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. എന്‍.ഐ. ഷാജു അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ സി.വി. ജയകുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡി.എം (എച്ച്) ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം. ഷാജി, നോഡല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എം. കെ. രേഷ്മ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.