ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ പാലക്കാട് ജില്ലയില്‍ വിവിധ ബാങ്കുകള്‍ നല്‍കിയത് 5198 കോടി രൂപയുടെ വായ്പ. വാര്‍ഷിക പ്ലാനിന്റെ 30.39 ശതമാനമാണിത്. 2022 ജൂണ്‍ 30 ന് ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 40,164 കോടിയും നിക്ഷേപം 58,431 കോടിയുമാണെന്ന് എ.ഡി.എം. കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി വിലയിരുത്തി. കാര്‍ഷിക മേഖലയ്ക്ക് 2040 കോടി രൂപ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 906 കോടി രൂപ, ഭവന-വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണനാ മേഖലയ്ക്ക് 543 കോടി രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്. ആകെ വിതരണം ചെയ്ത വായ്പയില്‍ 3489 കോടി രൂപ മുന്‍ഗണന മേഖലയ്ക്കാണ് നല്‍കിയതെന്ന് ലീഡ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഗോവിന്ദ് ഹരിനാരായണന്‍ അറിയിച്ചു. ജില്ലയിലെ ബാങ്കുകളുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു.

വിദ്യാഭ്യാസ വായ്പ പരിഗണിക്കുന്നതില്‍ ബാങ്കുകള്‍ താത്പര്യം പ്രകടിപ്പിക്കണമെന്ന് അവലോകന യോഗം ഉദ്ഘാടനം ചെയ്ത് വി.കെ. ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു. ഡിജിറ്റല്‍ പണമിടപാടുകളുടെ പ്രചാരണം ലക്ഷ്യമാക്കി ആരംഭിച്ച ഡിജിറ്റല്‍ പാലക്കാട് പദ്ധതി നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തിച്ച ജില്ലയിലെ ബാങ്കുകളെ എം.പി അഭിനന്ദിച്ചു. അട്ടപ്പാടിയിലുള്‍പ്പടെയുള്ള പിന്നാക്ക മേഖലകളില്‍ ഇതിന്റെ സന്ദേശം എത്തിക്കാന്‍ സാധിച്ചത് വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിക്കുന്ന പദ്ധതികളെ ബാങ്കുകള്‍ താത്പര്യത്തോടെ പരിഗണിക്കണമെന്നും വിദ്യാഭ്യാസ – കാര്‍ഷിക വായ്പകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കി ബാങ്കുകള്‍ ഫണ്ട് അനുവദിക്കണമെന്നും എം.പി. പറഞ്ഞു.

കാര്‍ഷിക ജില്ലയായ പാലക്കാട് കൂടുതല്‍ കാര്‍ഷിക വായ്പകള്‍ നല്‍കണമെന്ന് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി പോലുള്ള പദ്ധതികള്‍ കൂടുതല്‍ വിതരണം ചെയ്യണമെന്ന് എ.ഡി.എം. കെ. മണികണ്ഠന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇതിനുവേണ്ട അവബോധം ജനിപ്പിക്കാന്‍ നബാര്‍ഡിനും ലീഡ് ബാങ്കിനും അദ്ദേഹം നിര്‍ദേശം നല്‍കി. ബാങ്കുകളുടെ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാല് ശതമാനമായിരുന്നത് നിലവില്‍ 21 ശതമാനമാണ്. സംസ്ഥാനത്താകെ ഡിജിറ്റല്‍ പണമിടപാടുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി പാലക്കാട് ലീഡ് ജില്ലാ ഓഫീസറും റിസര്‍വ് ബാങ്ക് മാനേജറുമായ ഇ.കെ. രഞ്ജിത്ത് അറിയിച്ചു. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധിയെപറ്റി കൂടുതല്‍ അവബോധം വര്‍ധിപ്പിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ ബാങ്കുകളുടെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് നബാര്‍ഡ് ജില്ലാ ഡെവലപ്പ്‌മെന്റ് മാനേജര്‍ കവിത റാം അറിയിച്ചു.

പാലക്കാട് ഫോര്‍ എന്‍ സ്‌ക്വയര്‍ റസിഡന്‍സിയില്‍ നടന്ന അവലോകന സമിതിയില്‍ കനറാ ബാങ്ക് ലീഡ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഗോവിന്ദ് ഹരിനാരായണന്‍, പാലക്കാട് ലീഡ് ജില്ലാ ഓഫീസറും റിസര്‍വ് ബാങ്ക് മാനേജറുമായ ഇ.കെ. രഞ്ജിത്ത്, നബാര്‍ഡ് ജില്ലാ ഡെവലപ്പ്‌മെന്റ് മാനേജര്‍ കവിത റാം, ലീഡ് ജില്ലാ മാനേജര്‍ ആര്‍.പി. ശ്രീനാഥ്, മാനേജര്‍ എ. രഹ്ന, വിവിധ ബാങ്ക് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.