ലോങ് ഡോക്യുമെന്ററി  പുരസ്കാരം എ.കെ.എയ്ക്ക്

പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഗീതിക നാരംഗ് അബ്ബാസി സംവിധാനം ചെയ്ത എ.കെ.എ (ഉർഫ്‌) നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്.  ലിറ്റിൽ വിങ്സ് ആണ് മേളയിലെ മികച്ച കഥാചിത്രം. തമിഴ് സംവിധായകനായ നവീൻ എം. യു ആണ് ചിത്രം സംവിധാനം ചെയ്തത്.

മേളയിലെ മികച്ച ഷോർട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം മൈ സൺ ആൻഡ് ഹിസ് ഗ്രാൻഡ് ഫാദർ, ന്യൂ ക്ലാസ്സ് റൂം എന്നീ ചിത്രങ്ങൾ പങ്കിട്ടു. ബംഗാളി സംവിധായകരായ ദെബാങ്കൻ സിങ് സൊളാങ്കി, ബിജോയ് ചൗധരി, എന്നിവരാണ് ചിത്രങ്ങൾ  സംവിധാനം ചെയ്തത്. റെബാക്ക ലിസ് ജോൺ സംവിധാനം ചെയ്ത ലേഡീസ് ഓൺലിക്കാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനം. രണ്ടാമത്തെ മികച്ച ഷോർട്ട് ഡോക്യൂമെന്ററിക്കുള്ള പുരസ്‌ക്കാരം ഹിന്ദി ചിത്രമായ പാർട്ടി പോസ്റ്ററിന് ലഭിച്ചു (സംവിധാനം ഋഷി ചന്ദന). ദി ലെപ്പേർഡ്സ് ട്രൈബ് എന്ന ചിത്രം ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

കൊറോണ വൈറസിനെ നേരിടാൻ രാജ്യം നടത്തിയ പോരാട്ടം പ്രമേയമാക്കിയ പാത്ത് ആണ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ ചിത്രം. പ്രദീപ് കുർബയാണ് സംവിധായകൻ. മലയാള ചിത്രമായ ടോമിയുടെ ഉപമ (സംവിധാനം വിമൽ ജോസ് തച്ചിൽ)  ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

അരുൺ എ.ആർ, അഭിലാഷ് കെ, അനന്തു കൃഷ്ണ എന്നിവർ സംവിധാനം ചെയ്ത ദി ബോയന്റ് ആണ്  മികച്ച ക്യാമ്പസ് ചിത്രം. മിലിന്ദ് ഛബ്ര, ജ്യോതി ഗർഹേവാൾ ലാസ്സർ, ശോഭിത് ജയിൻ എന്നിവർക്കാണ് ചിത്ര സംയോജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്‌കാരം. ക്യാംപസ് ചിത്രങ്ങളുടെ വിഭാഗത്തിൽ അഭിനവ് ടി., രാജീവ് കുമാർ എന്നിവർ സംവിധാനം ചെയ്ത  ലാബ്രിന്ത്, ശാരികാ പി പ്രസാദിന്റെ തിരിവ് എന്നീ ചിത്രങ്ങൾ ജൂറി പരാമർശം നേടി.