കല്‍പ്പറ്റ: വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി നാവികസേനയുടെ പത്തംഗ സംഘം കൊച്ചിയിലെ ബേസ് ക്യാമ്പിലേക്ക് മടങ്ങി. ഇവരെ ആവശ്യാനുസരണം കേരളത്തില്‍ ഇതര ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കും. എന്‍ഡിആര്‍എഫില്‍ നിന്നുള്ള 25 പേരും ഇതോടൊപ്പം ജില്ലയില്‍ നിന്നു പിന്‍വാങ്ങി. ശേഷിക്കുന്ന 20 പേര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലെ ഇടപെടലുകള്‍ക്കുമായി വയനാട്ടില്‍ തന്നെയുണ്ട്. കണ്ണൂര്‍ ഡിഎസ്‌സിയില്‍ നിന്ന് ലെഫ്. കമാന്‍ഡര്‍ അരുണ്‍ പ്രകാശിന്റെ നേതൃത്വത്തില്‍ 84 സൈനികരും ജില്ലയില്‍ തങ്ങുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 174 സൈനികരാണ് വയനാട്ടിലെത്തിയത്. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നുള്ള 25 നാവികര്‍ മഴയ്ക്ക് ശമനമായ ആദ്യഘട്ടത്തില്‍ തിരിച്ചുപോയിരുന്നു.