60,94,107 കുടുംബങ്ങൾ ഓണക്കിറ്റ് വാങ്ങി

സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ വെള്ളിയാഴ്ച്ച നടത്തിയ തത്സമയ ഫോൺ-ഇൻ-പരിപാടിയിൽ ലഭിച്ച പരാതികളിൽ ഏറെയും റേഷൻ കാർഡ് മുൻഗണനാ കാർഡായി മാറ്റുന്നത് സംബന്ധിച്ച്.

23 ഫോൺ കോളുകളിൽ മന്ത്രി പരിഹാര നിർദ്ദേശങ്ങൾ നൽകി. ബി.പി.എൽ കാർഡിനായി അപേക്ഷ നൽകിയിട്ടും കാർഡ് മാറ്റം നടന്നില്ലെന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിളിച്ചവർ പറഞ്ഞു. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി നൽകുന്ന ബി.പി.എൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 13 ന് ശേഷം അക്ഷയ സെന്റർ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. ഒക്ടോബർ 30 വരെ ഇങ്ങിനെ അപേക്ഷ സമർപ്പിക്കാം. അതാത് മാസം ലഭിക്കുന്ന അപേക്ഷകൾ ആ മാസം തന്നെ തീർപ്പാക്കും.

റേഷൻ കടയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങി കഴിഞ്ഞാൽ മൊബൈലിൽ സന്ദേശം ലഭിക്കുന്നില്ലെന്ന പരാതിക്ക് ഇക്കാര്യം ഉടനടി പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

പിങ്ക് കാർഡുകാരനായ തനിക്ക് ഓണക്കിറ്റ് കിട്ടിയില്ലെന്നായിരുന്നു പാലക്കാട് മണ്ണാർക്കാട് നിന്ന് വിളിച്ചയാളുടെ പരാതി. മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫീസറെ അപ്പോൾ തന്നെ വിളിച്ച ഭക്ഷ്യമന്ത്രിക്ക് പരാതിക്കാരൻ കഴിഞ്ഞ മാസം വരെ വെള്ള കാർഡ് ഉടമയായിരുന്നെന്നും ഇപ്പോൾ പിങ്ക് കാർഡായി മാറിയതിന്റെ സാങ്കേതിക കാരണം മൂലമാണ് കിറ്റ് കൊടുക്കാൻ കഴിയാതെ പോയതെന്നും ഉത്തരം ലഭിച്ചു. പരാതിക്കാരന് ഉടനടി കിറ്റ് ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകി.

വെള്ളിയാഴ്ച ഉച്ചവരെ 60,94,107 കുടുംബങ്ങൾ ഓണക്കിറ്റ് വാങ്ങിയതായി ഭക്ഷ്യമന്ത്രി പറഞ്ഞു. എ.എ.വൈ വിഭാഗത്തിൽ 94.14 ശതമാനം പേരും പി.എച്ച്.എച്ച് വിഭാഗത്തിൽ 90.28 ശതമാനവും എൻ.ബി.എസ് വിഭാഗത്തിൽ 71.62 ശതമാനവും ഓണക്കിറ്റ് വാങ്ങി.

വെള്ള കാർഡുകാർക്കുള്ള കിറ്റ് വിതരണം വെള്ളിയാഴ്ച തുടങ്ങി. ഇനിയുള്ള ദിവസങ്ങളിൽ ഏത് തരം കാർഡുകാർക്കും റേഷൻ കടകളിൽ നിന്ന് ഓണക്കിറ്റ് വാങ്ങാവുന്നതാണ്.

ഓഗസ്റ്റ് മാസം 19,492 മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുകൾ വിതരണം ചെയ്തു.

കഴിഞ്ഞ മാസം നടത്തിയ ഫോൺ-ഇൻ-പരിപാടിയിൽ 18 പരാതികൾ കേട്ടതിൽ മൂന്നെണ്ണം പരിഹരിച്ചു. 10 പേരുടെ അപേക്ഷ മുൻഗണനാ കാർഡിന് അപേക്ഷിക്കുന്ന പോർട്ടലിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകി. മറ്റ് നാല് പരാതികൾ മുൻഗണനാ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്തതാണ്. ഒരു പരാതി കൃഷി വകുപ്പുമായി ബന്ധപ്പെട്ടായതിനാൽ ആ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു.

ആർ.സി.സിയിൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരുന്ന, ഗുരുതര രോഗം ബാധിച്ച 14 കുടുംബങ്ങളുടെ റേഷൻ കാർഡ് ഉടൻ തന്നെ മുൻഗണനാ ക്രമത്തിലേക്ക് മാറ്റി നൽകി.