ആദിവാസി മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി -പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ. തിരുവനന്തപുരത്ത് സംസ്ഥാന പട്ടിക വർഗ ഉപദേശക സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് സി -എസ് ടി വികസന കോർപറേഷൻ ഈ മേഖലകളിൽ ഇടപെട്ട് സ്വയം സഹായ സംഘങ്ങൾക്ക് ജാമ്യരഹിതവും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലുമുള്ള വായ്പകൾ നൽകാനും മന്ത്രി നിർദേശിച്ചു. ഇത് സംബന്ധിച്ച പദ്ധതി കോർപറേഷൻ അടിയന്തിരമായി സമർപ്പിക്കണം.

ആദിവാസി ജനതയുടെ ഭൂമി പ്രശ്നങ്ങൾ ഓരോ ജില്ല അടിസ്ഥാനത്തിൽ പരിഹരിക്കണം. ഇതിനായി റവന്യൂ – വനം വകുപ്പുകളുമായി ചേർന്നുള്ള യോഗം ഉടനെ വിളിക്കാനും യോഗം തീരുമാനിച്ചു. പട്ടിക വർഗ ജനതയെ പൊതു സമൂഹത്തോടൊപ്പം ചേർത്ത് നയിക്കാൻ ഉപദേശക സമിതിയുടെ പ്രത്യേക ഇടപെടൽ വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, എസ് ടി ഡയറക്ടർ അനുപമ ടി വി തുടങ്ങിയവർ പങ്കെടുത്തു