സാധാരണക്കാര്‍ക്കിടയിലെ മികവിനെ സംരംഭമാക്കി മാറ്റണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയുടെ റാന്നി മണ്ഡലത്തിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  2022 – 23 വര്‍ഷം സംരംഭക വര്‍ഷമായിട്ട് ആചരിക്കുന്നതിന്റെ  ഭാഗമായാണ്  ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

റാന്നിയില്‍ 10 കോടിയുടെ സ്‌കില്‍ ഹബ്ബാണ് ഒരുക്കുന്നത്.  ജില്ലയില്‍ വെച്ചുചിറയിലാണ് ഏറ്റവും അധികം പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നതെങ്കിലും എന്തുകൊണ്ട് പാലില്‍ നിന്നും മൂല്യവര്‍ധിത വസ്തു ഉത്പാദിപ്പിക്കപ്പെടുന്നില്ലെന്ന്  ചിന്തിക്കണം. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ആവശ്യമായ സഹായം ചെയ്തു നല്‍കണം. കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാവുന്നതിലൂടെ ആഭ്യന്തര സമ്പദ് വ്യവസ്ഥ മെച്ചപ്പെടും. സംരംഭങ്ങള്‍ക്കൊപ്പം ഉത്പന്നങ്ങളുടെ ബ്രാന്‍ഡിംഗും കൃത്യമായി മനസിലാക്കണം. ഓരോ വ്യക്തിയുടെയും കഴിവുകള്‍ തിരിച്ചറിയപ്പെടുന്നത് ബാല്യകാലത്തിലാണ്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള കഴിവുകള്‍ പ്രീ പ്രൈമറി ഘട്ടം മുതല്‍ കണ്ടെത്തുവാന്‍ സാധിക്കണം.  മലയാളികള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാതെ വരുന്നതിന് മാറ്റമുണ്ടാകാന്‍ ബാല്യകാലത്തില്‍ തന്നെ തുടക്കം കുറിക്കേണ്ട അനിവാര്യതയെകുറിച്ചും അദ്ദേഹം പറഞ്ഞു. തൊഴില്‍ സംരംഭങ്ങളെപ്പറ്റിയും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വായ്പകളെപ്പറ്റിയും തൊഴില്‍ ദാതാക്കള്‍ക്ക് അവബോധം നല്‍കുന്നതിന് ശില്പശാലയും ക്രമീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ ബി. രതീശന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ (ഇ.ഐ) ചാക്കോ വര്‍ഗീസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളെ കൂടാതെ റാന്നി മണ്ഡലത്തിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, വില്ലേജ് ഓഫീസര്‍മാരും, തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താന്‍ ഓരോ പഞ്ചായത്തിലും ചുമതലയുള്ള ഇന്റേണ്‍സും യോഗത്തില്‍ പങ്കെടുത്തു.