റെഡ് അലര്‍ട്ടില്‍ നിന്നും മഴ പതിയെ ഗ്രീന്‍ ലെവലിലേക്ക് മാറിയതോടെ ജനജീവിതവും സ്വാഭാവികതയിലേക്ക് മാറി തുടങ്ങി. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അവസാനമായി രേഖപ്പെടുത്തിയ ശരാശരി മഴ പത്ത് മില്ലി മീറ്ററിലും താഴെയാണ്. വൈത്തിരി താലൂക്കില്‍ 15.4 മില്ലി മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ മാനന്തവാടിയില്‍ 12.2 മില്ലിമീറ്ററാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴ ലഭിച്ചത് സുല്‍ത്താന്‍ ബത്തേരി താലൂക്കിലാണ് – 9.4 മില്ലി മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ആകെ പെയ്തത് 1145.58 മില്ലിമീറ്റര്‍ മഴയാണ്. ആ സ്ഥാനത്ത് ഈ വര്‍ഷം 3303.72 മില്ലി മീറ്റര്‍ മഴയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
മഴ കുറഞ്ഞതോടെ ക്യാമ്പുകള്‍ വീട്ട് ആളുകള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്. നിലവില്‍ 163 ക്യാമ്പുകളിലായി 6792 കുടുംബങ്ങളില്‍ നിന്നും 24373 പേര്‍ കഴിയുന്നുണ്ട്. ഈ മണ്‍സൂണില്‍ ആകെ 381 വീടുകള്‍ പൂര്‍ണ്ണമായും 1492 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. പശു, പന്നി, കോഴി തുടങ്ങി 40698 വളര്‍ത്തു മൃഗങ്ങളും ചത്തു. മഴ കുറഞ്ഞതോടെ പ്രധാന അണക്കെട്ടുകളായ ബാണാസുര സാഗറിലും കാരാപ്പുഴയിലെയും ജലനിരപ്പ് സാധാരണ നിലയിലായി.