ജീവത്യാഗം ചെയ്തും പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടും മാതൃഭൂമിയെ സംരക്ഷിച്ചുപോരുന്ന ധീരജവാന്മാരുടെ ജീവിതങ്ങൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ ഗാലന്ററി അവാർഡുകൾ നേടിയ പട്ടാളക്കാരെയും സൈനിക നടപടികളിൽ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ ബന്ധുക്കളേയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കയായിരുന്നു അദ്ദേഹം.

മാതൃഭൂമി സംരക്ഷിക്കുന്നതിനായി സ്വജീവൻ ബലിയർപ്പിച്ച സേനാംഗങ്ങളോട് രാജ്യവും ജനങ്ങളും എക്കാലവും കടപ്പെട്ടിരിക്കുന്നു. വൈവിധ്യമാണ് നമ്മുടെ രാഷ്ട്രത്തിന്റെ പ്രത്യേകത. ആ വൈവിധ്യങ്ങൾക്കിടയിലും ഒന്നിച്ചു നിൽക്കുന്നതാണ് ഇന്ത്യയുടെ ശക്തിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

26 പേർക്ക് മുഖ്യമന്ത്രി പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. ഇതിൽ ശൗര്യചക്ര പുരസ്‌ക്കാരം നൽകി രാഷ്ട്രം ആദരിച്ചവരും ഉൾപ്പെടും. രാജ്യരക്ഷാ പ്രവർത്തനത്തിനിടെ ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള പുരസ്‌ക്കാരം ബന്ധുക്കൾ ഏറ്റുവാങ്ങി.

പാങ്ങോട് സൈനിക ക്യാമ്പ് സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ ചടങ്ങിൽ സംസാരിച്ചു. സായുധ സേനയുടെ ആവശ്യങ്ങൾക്ക് ഏറ്റവും ഉയർന്ന പരിഗണന നൽകിയതിന് ബ്രിഗേഡിയർ ലളിത് ശർമ മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. നേരത്തെ സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി മുഖ്യമന്ത്രിയെ സ്വീകരിച്ചു. പാങ്ങോട് സ്റ്റേഡിയത്തിൽ  മാറാഠ റജിമെന്റ് അവതരിപ്പിച്ച കലാപരിപാടികൾ (ജാൻജി പഥക്, മൽക്കമ്പ്), സൈനിക ബാൻഡ്  പ്രദർശനം തുടങ്ങിയവ അരങ്ങേറി.