കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തെ അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  എംബിബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലോട്ട്മെന്റിനു ശേഷം ദേശീയ തലത്തില്‍ നിശ്ചയിക്കുന്നത് അനുസരിച്ച് ക്ലാസുകള്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം ലഭിച്ചതിലൂടെ 200 എംബിബിഎസ് സീറ്റുകളാണ് നേടാനായത്. പാരിപ്പള്ളിയിലും മഞ്ചേരിയിലും ആരംഭിച്ച നഴ്സിംഗ് കോളജുകളില്‍ 120 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു. 26 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അംഗീകാരം നേടിയെടുത്തതും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നേട്ടമാണ്. കൂട്ടായ പ്രവര്‍ത്തന ഫലമായാണ് ഇത് സാധ്യമാക്കിയത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മെഡിക്കല്‍ കോളജിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി നിരന്തരമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ  നിര്‍ദേശ പ്രകാരം കിഫ്ബി ഫണ്ട് ലഭ്യമാക്കി. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയില്‍ നിന്നും ലഭ്യമാക്കി. ഇതിനാവശ്യമായ ലക്ചര്‍ ഹാള്‍, ലാബ്, ലൈബ്രറി സംവിധാനങ്ങള്‍ സാധ്യമാക്കുന്നതിനായി ഒരു ടീമിനെ രൂപീകരിച്ച് ചെക്ക്ലിസ്റ്റ് തയാറാക്കി പ്രവര്‍ത്തിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത് ആരംഭിച്ച ഒ.പിയും ഐ.പിയും പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. കൂടുതല്‍ സ്പെഷ്യലിറ്റി സേവനങ്ങളും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനായി ഇഹെല്‍ത്തും നടപ്പാക്കും.

ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്‌കാന്‍ അഞ്ചു കോടി രൂപ വിനിയോഗിച്ച് ഉടന്‍ സ്ഥാപിക്കും. ദേശീയ നിലവാരത്തിലുള്ള ആധുനിക ലേബര്‍ റൂം മൂന്നര കോടി രൂപ ലക്ഷ്യാ പദ്ധതിയിലൂടെ വിനിയോഗിച്ച് ഈ വര്‍ഷം തന്നെ ആരംഭിക്കും. രക്ത ബാങ്ക് ഉടന്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മാണവും നവംബറോടെ പൂര്‍ത്തിയാകും. ഇന്റേണല്‍ റോഡ്, എസ്.ടി.പി., പ്രവേശന കവാടം മുതലായവ നിര്‍മിക്കുന്നതിന് 15.51 കോടി രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു. ഈ വര്‍ഷം അത്യാഹിത വിഭാഗത്തില്‍ ഓക്സിജന്‍ സൗകര്യത്തോടെ 30 ബെഡുകള്‍, 16ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലാബും ഫാര്‍മസിയും ആരംഭിച്ചു. ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിച്ചു. അള്‍ട്ര സൗണ്ട് സ്‌കാനിംഗ് ആരംഭിച്ചു. മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്റര്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കി. കാരുണ്യയുടെ മെഡിക്കല്‍ ഷോപ്പ്, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ ആരംഭിച്ചു.  2021 ല്‍ ആരോഗ്യ ശാസ്ത്ര സര്‍വകലശാലയുടെ അനുമതി ലഭിച്ചിരുന്നു.
2012 ലാണ് മെഡിക്കല്‍ കോളജിന് ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ പിണറായി  സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ആശുപത്രിയുടേയും അക്കാഡമിക് ബ്ലോക്കുകളുടേയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിവിധ വകുപ്പ് യോഗങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങളും നിര്‍മാണ പുരോഗതിയും വിലയിരുത്തി. സര്‍ക്കാരിന്റെ ശ്രമ ഫലമായി 2021 ഒക്ടോബറില്‍ പാരിസ്ഥിതിക അനുമതി ലഭിച്ചു.കോടതി വ്യവഹാരമുള്‍പ്പെടെ പരിഹരിച്ചാണ് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്ചര്‍ തിയേറ്റര്‍, ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിന്‍സിപ്പലിന്റെ കാര്യാലയം, പരീക്ഷാഹാള്‍, ലക്ചര്‍ഹാള്‍, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍, ഫര്‍ണിച്ചറുകള്‍, ലൈബ്രറി ബുക്കുകള്‍, സ്പെസിമെനുകള്‍, പഠന ഉപകരണങ്ങള്‍ എന്നിവ സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍, കോന്നി മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രവര്‍ത്തന ഫലമായാണ് നേട്ടം കൈവരിച്ചത്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ്, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസി ജോബ്, സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്‍, നോഡല്‍ ഓഫീസര്‍ ഡോ. ഹബീബ്, കെഎംഎസ് സിഎല്‍ എംഡി ഡോ. എസ് ചിത്ര, എന്‍എച്ച്എം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജിലെത്തിയ മന്ത്രിയെയും എംഎല്‍എയെയും  ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്  സ്വീകരിച്ചു.