തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപിടിയായി തീവ്ര വാക്സിനേഷന്‍ യജ്ഞത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. തെരുവുനായ പ്രശ്‌നത്തെ ശാസ്ത്രീയമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. നായ്ക്കളെ തെരുവില്‍ ഉപദ്രവിക്കുന്നതും കൊല്ലുന്നതുമെല്ലാം പ്രാകൃതരീതിയാണ്. അടിയന്തര നടപടി എന്ന നിലയിലാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. വന്ധ്യംകരണമാണ് ശാശ്വത പരിഹാരം-മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഇം.എം.എസ് ഹാളില്‍ നടന്ന പരിപാടിയില്‍ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. വലിയ കരുതലോടെയാണ് തെരുവുനായ വിഷയത്തെ സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. വാക്‌സിനേഷന്‍ യജ്ഞത്തിനായി സജ്ജമാക്കിയ അഞ്ച് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ മന്ത്രിമാര്‍ സംയുക്‌തമായി നിര്‍വഹിച്ചു. യജ്ഞത്തില്‍ പങ്കാളികളാവുന്ന പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോമും ചടങ്ങില്‍ വിതരണം ചെയ്തു. അഞ്ച് വാഹനങ്ങളിലായി, ഡോക്ടര്‍മാരും പരിശീലനം ലഭിച്ച 50 നായപിടിത്തക്കാരും അടങ്ങുന്ന സംഘം ഇന്ന് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങും.

വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന് ആധാര്‍ ബന്ധിപ്പിക്കല്‍ അനിവാര്യം: ജില്ലാ കളക്ടര്‍
രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കേണ്ടതുണ്ടെന്നും, അതിന് ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാനായി തങ്ങളെ സമീപിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസറുമായി ഓരോ വോട്ടര്‍മാരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ ജില്ലയില്‍ ത്വരിതഗതിയില്‍ നടന്നുവരികയാണ്. ഇതുവരെ ജില്ലയില്‍ ആറുലക്ഷത്തിലധികം പേര്‍ ഈ പ്രക്രിയ പൂര്‍ത്തീകരിച്ചു. ഓരോ പൗരന്റെയും ആധാര്‍ വോട്ടര്‍ വിവരങ്ങള്‍ തികച്ചും സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കളക്ടര്‍ പറഞ്ഞു. www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും വ്യക്തികള്‍ക്ക് നേരിട്ടോ അതാത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കാവുന്നതാണ്.