പിന്നാക്ക വിഭാഗം ജനങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ശക്തമാക്കുമെന്ന് പട്ടികജാതി, പട്ടിക വർഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും അർഹരായ എല്ലാവർക്കും വികസന പദ്ധതികളുടെ ആനുകൂല്യം എത്തിക്കുന്നതിനുമുള്ള ഇടപെടലുകൾ ഉറപ്പാക്കുകയുമാണ് ഉപദേശക സമിതിയോഗത്തിന്റെ ലക്ഷ്യം. ഏതൊരു പിന്നാക്ക വിഭാഗത്തെയും മുൻനിരയിലെത്തിക്കുന്നതിന് മികച്ച വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ട്. അതുകൊണ്ട് തന്നെ പിന്നാക്ക വിഭാഗത്തിലുൾപ്പെടുന്ന വിദ്യാർഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാണ്. പുതുതലമുറ കോഴ്സുകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സമിതിയിൽ അംഗങ്ങളായ എം.എൽ.എ മാരായ കെ.എം സച്ചിൻദേവ്, പി.പി സുമോദ്, സി.സി മുകുന്ദൻ, എം.എസ് അരുൺകുമാർ,ഒ.എസ് അംബിക, പട്ടികജാതി,പട്ടിക വർഗ്ഗ, പിന്നാക്കവിഭാഗ വികസന വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, കിർതാഡ്സ് ഡയറക്ടർ ശ്രീധന്യ സുരേഷ്, പട്ടികജാതി,പട്ടികവർഗ്ഗ, പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ വി സജീവ്, സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി ഔദ്യാഗിക,അനൗദ്യോഗിക അംഗങ്ങളും പങ്കെടുത്തു.