കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ. ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തിൽ അന്തേവാസിയായ പതിനഞ്ചുകാരന് മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കുട്ടിയുടെ മൊഴിയെടുത്തു. കുട്ടി നിലവിൽ താമസിക്കുന്ന രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിൽ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് കുട്ടി കമ്മീഷനോട് വിവരിച്ചു. കുട്ടികളെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. സംഭവത്തെ കുറിച്ച് ഒല്ലൂർ എസ്.എച്ച്.ഒ വിശദമായ അന്വേഷണം നടത്തി ഡിസിപിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി ജി മഞ്ജു, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ അഡ്വ.എ സി സിമ്മി, സി കെ വിജയൻ, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് പി സി സെൽമ എന്നിവരോട് ഒപ്പമായിരുന്നു മൊഴിയെടുക്കൽ.