യുവജനങ്ങളെ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കി മാറ്റാൻ കഴിയണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ചേലക്കര നിയോജക മണ്ഡലതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ശേഷി നമ്മുടെ നാട്ടിൽ തന്നെ പ്രയോജനപ്പെടുത്താവുന്ന രീതിയിൽ അവരെ സംരംഭകരാക്കി മാറ്റുകയാണ് വേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.

ഓരോ മേഖലയുടെയും സാധ്യതകൾ മനസ്സിലാക്കി വേണം പുതിയ സംരംഭങ്ങൾ ആരംഭിക്കാനെന്നും വ്യവസായ വകുപ്പ് മറ്റു വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഒരു വർഷം ഒരു ലക്ഷം പുതു സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചേലക്കര നിയോജക മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തിലും ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ടി ഓരോ ഇൻ്റേൺസിനെ നിയമിച്ചിട്ടുണ്ട്. ഇൻ്റേൺസിന് ഇത്തരം പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിച്ച് കൊണ്ടുപോകാൻ കഴിയണം – മന്ത്രി പറഞ്ഞു

മണ്ഡലത്തിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളുടെ സാധ്യത കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഉൾനാടൻ മത്സ്യകൃഷി, കായിക മേഖല തുടങ്ങിയ വ്യത്യസ്തമായ രംഗങ്ങൾക്ക് കൂടി പ്രാധാന്യം നൽകണമെന്നും നിർദ്ദേശിച്ചു.

ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് അധ്യക്ഷനായിരുന്നു.ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ.കെ എസ് കൃപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പഞ്ചായത്തുകളിൽ നിയോഗിച്ച ഇന്റേണുകളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി.