പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള് പരമാവധി പരിഹരിച്ച് എല്ലാവരും ഒത്തുചേര്ന്നുകൊണ്ട് അഴിയൂര് -വെങ്ങളം ദേശീയപാത വികസനവും അഴിയൂര് -തലശ്ശേരി ബൈപ്പാസ് നിര്മ്മാണവും പൂര്ത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഴിയൂരില് ദേശീയപാത നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞിപ്പളളി ഖബര് സംരക്ഷണം, ടൗണ് സംരക്ഷണം, ടോള് പ്ലാസ വരുന്ന സ്ഥലത്തെ സര്വ്വീസ് റോഡ് സൗകര്യം, മടപ്പളളി കോളേജ് അടിപ്പാത, സുരക്ഷിതമായ ഓവുചാല് സംവിധാനം തുടങ്ങിയ വിഷയങ്ങളും മന്ത്രി പൊതുജനങ്ങളുമായി ചര്ച്ച ചെയ്തു. മാഹി റെയില്വേ സ്റ്റേഷന് സമീപമുളള മേല്പാലം പണി വേഗത്തിലാക്കാൻ റെയിൽവേ അധികൃതരെ ഉൾപ്പെടുത്തി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കെ. മുരളീധരന് എം.പി, കെ.കെ.രമ എം.എല്.എ, അഴിയൂര് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി, എൻ എച്ച് റീജിയണൽ ഓഫീസർ ബി.എൽ മീണ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, എൻ എച്ച് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.