മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരേ നടക്കുന്ന ‘നോ ടു ഡ്രഗ്സ്’ ബഹുജന ക്യാംപെയിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല തീർക്കും. ഇതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായിവരുന്നു. ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വിളംബര ജാഥകൾ, കൂട്ടയോട്ടം, റാലികൾ തുടങ്ങിയവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.

ലഹരിക്കെതിരായ കേരളത്തിന്റെ പ്രഖ്യാപനമായിട്ടാണു ലഹരി വിരുദ്ധ സംരക്ഷണ ശൃംഖലയൊരുക്കുന്നത്. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമുദായിക, മത, സാംസ്‌കാരിക രംഗങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ ശൃംഖലയിൽ അണിനിരക്കും. വിദ്യാലയങ്ങൾക്കും കലാലയങ്ങൾക്കും ചുറ്റിലായാണു സംരക്ഷണ ശൃംഖലയൊരുക്കാൻ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും പല സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിൽ ദീർഘമായ ശൃംഖലകളൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനെടുത്തിട്ടുണ്ട്.

ലഹരി വിരുദ്ധ ശൃംഖലയൊരുക്കുന്നതിനു മുന്നോടിയായി ഒക്ടോബർ 22ന് എല്ലാ നിയോജക മണ്ഡലങ്ങളിലും നിമസഭാ സാമാജികരുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ ദീപം തെളിക്കും. ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 24നു വീടുകളിൽ ലഹരിക്കെതിരേ ദീപം തെളിക്കും. പരിപാടികളുടെ ചിട്ടയായ ആസൂത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗങ്ങൾ നടക്കുന്നുണ്ട്.