ജോലിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി

ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്ക് മൂന്നുദിവസത്തേക്ക് ആവശ്യമുളള സാധനസമാഗ്രികൾ ഉടൻ എത്തിക്കണമെന്ന് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും. കളക്ടറേറ്റിൽ വിളിച്ചുചേർത്ത സംഭരണ ശാല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. മൂന്ന് ദിവസത്തേക്കുള്ള അവശ്യ സാധനങ്ങൾ മുഖ്യ സംഭരണ ശാലയായ എസ്.ഡി കോളേജിൽ നിന്നും നേരിട്ടെത്തിക്കാനാണ് നിർദ്ദേശം. സ്റ്റോക്കുകൾ കെട്ടികിടക്കാതിരിക്കാനാണിത്. ഓരോ ക്യാമ്പുകൾക്കും ആവശ്യമുള്ള സാധനങ്ങൾ വേണം വിതരണം ചെയ്യാൻ. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശമായി.

മുഖ്യ സംഭരണ ശാലയിലെ ജോലിയ്ക്ക് ഹാജരാകാതിരുന്ന 12 ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകാനും യോഗം തീരുമാനിച്ചു. താലൂക്ക് ഓഫീസുകളിൽ ജോലിക്ക് ഹാജാരാകാത്ത ജീവനക്കാർക്കെതിരെ നടപടിക്കും മന്ത്രിമാർ ശുപാർശ ചെയ്തു. എസ്.ഡി കോളേജിൽ സ്‌റ്റോക്ക് കെട്ടികിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും പാൽ, പഴവർഗങ്ങൾ തുടങ്ങി വേഗം ചീത്തയാകുന്ന ഉൽപ്പന്നങ്ങളുടെ വിതരണം ദ്രുതഗതിയിലാക്കണമെന്നും മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു.
ഭക്ഷണം,സുരക്ഷിതത്വം,ആരോഗ്യ പരിരക്ഷ എന്നിവയ്ക്കാണ് ക്യാമ്പുകളിൽ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ക്യാമ്പുകളിൽ കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് ഉടൻ സമർപ്പിക്കണം. ക്യാമ്പുകളുടെ ചുമതല പൂർണമായും വില്ലേജേ ഓഫീസറോ ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരോ വഹിക്കണം. രാഷ്ട്രീയക്കാരെ ക്യാമ്പുകളുടെ ചുമതല വഹിക്കാൻ അനുവദിക്കില്ല. ക്യാമ്പുകളിൽ കൊടി കെട്ടിയുള്ളതോ യൂണിഫോമിട്ടതോ ആയ സേവന പ്രവർത്തനം ഒരു കാരണവശാലും അനുവദിക്കില്ല. ഓണത്തിന് ക്യാമ്പംഗങ്ങൾക്ക് മൂന്ന് കിറ്റുകൾ വിതരണം ചെയ്യും. പച്ചക്കറി, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വീടുകളിലേക്ക് മടങ്ങിപ്പോകുമ്പോൾ കലം നൽകാനും യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥർ യാതൊരു കാരണവശാലം സേവനങ്ങൾ തടയരുതെന്നും ദുരന്ത ബാധിതരോട് നോ പറയരുതെന്നും മന്ത്രിമാർ നിർദ്ദേശിച്ചു.