• റേഷൻ ചില്ലറ വ്യാപാരികൾക്ക് കമ്മീഷൻ പാക്കേജ്

സംസ്ഥാനത്തെ റേഷൻ ചില്ലറവ്യാപാരികൾക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000/- രൂപ കമ്മീഷൻ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാൻ മന്ത്രിസഭ തീരൂമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരുന്നത്. ഇതിൽ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരിൽ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കിൽ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. അതുവഴി 117.4 കോടി രൂപ സർക്കാരിന് കണ്ടെത്താനാകും. ബാക്കിവരുന്ന 45 കോടി രൂപയുടെ ബാധ്യത സർക്കാർ വഹിക്കും. പാക്കേജ് നടപ്പാക്കുമ്പോൾ സർക്കാരിനുണ്ടാകുന്ന മൊത്തം ചെലവ് 345.5 കോടി രൂപയാണ്. നിലവിൽ കമ്മീഷൻ ഇനത്തിൽ ചെലവഴിക്കുന്നത് 142.5 കോടി രൂപയാണ്. ശേഷിക്കുന്ന ബാധ്യതയാണ് 207 കോടി രൂപ.

റേഷൻ വ്യാപാരിക്ക് കമ്മീഷൻ നൽകുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും. വിൽപനയിലെ കുറവിന് ആനുപാതികമായി വിൽപ്പനക്കാരുടെ ലാഭവിഹിതം കുറയുന്നത് പരിഹരിക്കാൻ കാർഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്റെ അളവും 2018 മാർച്ച് 31-നു മുമ്പ് ഏകീകരിക്കും. മിനിമം കമ്മീഷൻ ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും ഏകീകരണം.

45 ക്വിന്റലോ അതിൽ കുറവോ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരിക്ക് ക്വിന്റലിന് 220 രൂപ നിരക്കിൽ കമ്മീഷനും സഹായധനമായി പരമാവധി 6100 രൂപയും കാർഡുകളുടെ എണ്ണവും ധാന്യത്തിന്റെ അളവും ഏകീകരിക്കുന്നതുവരെ ലഭ്യമാവും.

ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നതു വരെ ക്വിന്റലിനു 100 രൂപ എന്ന കമ്മീഷൻ നിരക്ക് തുടരും.

  • വിഴിഞ്ഞം: മത്സ്യതൊഴിലാളികൾക്ക് 27 കോടി രൂപയുടെ മണ്ണെണ്ണ പാക്കേജ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബ്രേക്ക് വാട്ടർ നിർമ്മാണ കാലയളവായ രണ്ടുവർഷത്തേക്ക് മത്സ്യബന്ധന ബോട്ടുകൾക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുളള പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. 27.18 കോടി രൂപയാണ് ഇതിനുളള ചെലവ്. തുറമുഖ നിർമ്മാണം നടക്കുന്നതിനാൽ വിഴിഞ്ഞം സൗത്ത്, നോർത്ത്, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്ത 2353 ബോട്ടുകൾക്ക് ചുറ്റിവളഞ്ഞ് പോകേണ്ടതിനാൽ കൂടുതൽ മണ്ണെണ്ണ ഉപയോഗിക്കേണ്ടിവരും. അത് കണക്കിലെടുത്താണ് പാക്കേജ് നടപ്പിലാക്കുന്നത്. തുറമുഖനിർമ്മാണം നടക്കുന്നതിനാൽ മത്സ്യതൊഴിലാളികളുടെ തൊഴിലിനും വരുമാനത്തിനും ഉണ്ടാകുന്ന ആഘാതം വിലയിരുത്താൻ ആർഡിഓയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് മണ്ണെണ്ണ പാക്കേജ് നടപ്പാക്കുന്നത്.

  • കെ.കെ ദിനേശൻ ഓംബുഡ്‌സ്മാൻ

റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി കെ.കെ. ദിനേശനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി ലെഫ്റ്റനന്റ് കേണൽ (റിട്ട) പി.കെ. സതീഷ്‌കുമാറിനെ നിയമിക്കാൻ തീരുമാനിച്ചു.

  • പുതിയ തസ്തികകൾ

സാംസ്‌കാരിക ഡയറക്‌ടേറ്റ് വിപുലീകരിക്കുന്നതിന് 10 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കണ്ണൂർ ചെറുപ്പുഴ സബ്ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ്, ട്രഷറർ എന്നീ 3 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

  • സത്‌നാം സിങ്ങിന്റെ കുടുംബത്തിന് പത്തു ലക്ഷം ധനസഹായം

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച ബിഹാർ സ്വദേശി സത്‌നാം സിങ്ങിന്റെ കുടുംബത്തിന് വിചാരണക്കോടതിയുടെ വിധിക്കു വിധേയമായി പത്തു ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു. ആശുപത്രിയിലെ സഹഅന്തേവാസികളുടെയും ജീവനക്കാരുടെയും മർദനമേറ്റാണ് സത്‌നാം സിങ്ങ് മരിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2012 ആഗസ്റ്റ് 4-നാണ് സത്‌നാം സിങ്ങ് മരണപ്പെട്ടത്. ഇത് സംബന്ധിച്ച് ജീവനക്കാർക്കെതിരെ എടുത്ത കേസുകൾ കോടതിയുടെ പരിഗണനയിലാണ്.

  • ഐടിഐകളിൽ പുതിയ യൂണിറ്റ്

പാലക്കാട് പെരുമാട്ടിയിലും തിരുവനന്തപുരം വാമനപുരത്തും ആരംഭിച്ച ഐടിഐകളിൽ അനുവദിച്ച 2 ട്രേഡുകളിൽ ഓരോ യൂണിറ്റ് കൂടി അനുവദിക്കാൻ തീരുമാനിച്ചു.

  • രാജപാത നിവാസികൾക്ക് 3 സെന്റ് വീതം

കരമന-കളിയിക്കാവിള റോഡുവികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന 22 രാജപാത നിവാസികൾക്ക് പളളിച്ചൽ വില്ലേജിൽ 3 സെന്റ് വീതം ഭൂമി അനുവദിക്കാൻ തീരുമാനിച്ചു. മൂക്കുന്നിമല സർക്കാർ എയ്ഡഡ് റബർ പ്ലാന്റേഷൻ സൊസൈറ്റി ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയുടെ തീർപ്പിനു വിധേയമായാണ് ഭൂമി നൽകുക. കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് നിർമ്മിച്ചു നൽകാനും തീരുമാനിച്ചു.

  • കണ്ണൂരിൽ ബസ്സുകൾ കുട്ടിയിടിച്ച് അപകടം സംഭവിച്ചവർക്ക് ധനസഹായം

കണ്ണൂർ ചെറുതാഴം മണ്ടൂരിൽ ബസ്സുകൾ കുട്ടിയിടിച്ച് മരണപ്പെട്ട പാപ്പിനിശ്ശേരിയിലെ മുസ്തഫ (58), ഏഴോം മൂലയിലെ പി.പി. സുബൈദ (48), മുഫീദ് (18), ചെറുകുന്നിലെ സുജിത് പട്ടേരി (35), പയ്യന്നൂർ പെരുമ്പയിലെ കരീം (44) എന്നിവരുടെ അവകാശികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകും. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർക്ക് അമ്പതിനായിരം രൂപ വീതവും മറ്റുളള 11 പേർക്ക് പതിനായിരം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.