സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനമാണു സർക്കാരിനുള്ളതെന്നും എൻഡോസൾഫാൻ ദുരിതബാധിതരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നുതന്നെയാണു സർക്കാരിന്റെ സുവ്യക്തമായ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഉറപ്പുകളിൽ അവ്യക്തതയില്ലെന്നും ഉറപ്പുകൾ പാലിക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാല് ആവശ്യങ്ങളാണു ദയാബായി സമരത്തിൽ ഉയർത്തിയിട്ടുള്ളത്. എയിംസുമായി ബന്ധപ്പെട്ട ആവശ്യമൊഴിച്ച് മറ്റുള്ളതെല്ലാം നടപ്പിലാക്കുമെന്ന ഉറപ്പ് സർക്കാർ നൽകിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. കാസർകോഡ് ജില്ലയിലെ മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി തുടങ്ങിയിടങ്ങളിൽ ദുരിതബാധിതർക്കു പ്രത്യേക മുൻഗണന ഉറപ്പാക്കും. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി പൂർണമായി സജ്ജമാകുമ്പോൾ അവിടെയും ഇപ്പോൾ മറ്റ് ആശുപത്രികളിലുള്ള സൗകര്യം ഒരുക്കും. ടാറ്റ ട്രസ്റ്റ് ആശുപത്രിയിലും പ്രത്യേക സൗകര്യമൊരുക്കുമെന്നു പറഞ്ഞിട്ടുണ്ട്. പകൽ പരിചരണ കേന്ദ്രത്തിന്റെ ആവശ്യത്തിലും പ്രത്യേക പരിഗണന നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ എൻഡോസൾഫാൻ ദുരിതബാധിതരുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്സ് സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇത് പകൽ പരിചരണ കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിക്കും. ഇത്രയും കാര്യങ്ങളിൽ സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ഇതിലൊന്നും ഒരു അവ്യക്തതയുമില്ല. ഈ സാഹചര്യം മനസിലാക്കി സമരത്തിൽനിന്നു പിൻമാറണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.