വെളളപ്പൊക്കത്തിൽ സഹായഹസ്തവുമായി വന്ന മത്സ്യത്തൊഴിലാളികളുടെ പൂർണമായി തകർന്നതും ഭാഗികമായി തകരാറിലായതുമായ യാനങ്ങൾക്കായി രണ്ടര കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
ആഗസ്റ്റ് 15 മുതൽ 20 വരെയുളള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 669 വളളങ്ങളാണ് വകുപ്പ് സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുളള യാനങ്ങളാണ് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഇതിനുപരിയായി പോലീസ്, ഫയർഫോഴ്‌സ്, സന്നദ്ധസംഘടനകൾ മുഖേന 257 ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി ജില്ലകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരം ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തത്.
വിവിധ ജില്ലകളിൽ വെളളപ്പൊക്കത്തിൽ അകപ്പെട്ട 65000 ലധികം ആളുകളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. ലഭ്യമായ കണക്കുകൾപ്രകാരം 669 വളളങ്ങളിൽ ഏഴെണ്ണം പൂർണമായി നശിച്ചിരുന്നു. 459 വളളങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. ഇത്തരം വളളങ്ങൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കാനാകില്ല.
ഇക്കാര്യം കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ സാമ്പത്തികസഹായം മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചത്.
തിരുവനന്തപുരം, കൊല്ലം, തൃശൂർ മലപ്പുറം ജില്ലകളിൽ നിന്ന് പോയ ഏഴുവളളങ്ങളാണ് പൂർണമായി തകർന്നത്. തിരുവനന്തപുരം ജില്ലയിലെ 98 വളളങ്ങളും, കൊല്ലം ജില്ലയിലെ 148 വളളങ്ങളും, ആലപ്പുഴ ജില്ലയിലെ 100 വളളങ്ങളും, എറണാകുളം ജില്ലയിലെ 70 വളളങ്ങളും തൃശ്ശൂർ ജില്ലയിലെ 12 വളളങ്ങളും, മലപ്പുറം ജില്ലയിലെ 19 വളളങ്ങളും, കോഴിക്കോട് ജില്ലയിലെ നാലു കണ്ണൂർ ജില്ലയിലെ എട്ടു വളളങ്ങളുമാണ് ഭാഗികമായി തകർന്നത്.
കേടുപാടുകൾപറ്റിയ വളളങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ നവീകരിച്ച് മത്സ്യത്തൊഴിലാളികൾക്ക് നൽകാനും പുതിയ വളളങ്ങൾ സമയബന്ധിതമായി വാങ്ങി ലഭ്യമാക്കുന്നതിനും സത്വര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസപ്രവർത്തനത്തിൽ തകർന്ന യാനങ്ങൾക്കായി രണ്ടര കോടിയുടെ പദ്ധതി -ഫിഷറീസ് മന്ത്രി
Home /പൊതു വാർത്തകൾ/ദുരിതാശ്വാസപ്രവർത്തനത്തിൽ തകർന്ന യാനങ്ങൾക്കായി രണ്ടര കോടിയുടെ പദ്ധതി -ഫിഷറീസ് മന്ത്രി