മണ്ണു നിറഞ്ഞ് ഒഴുക്കു നിലച്ച ഓവുചാൽ വൃത്തിയാക്കാൻ ആയുധങ്ങൾക്കു കഴിയാതെ വന്നപ്പോൾ സ്വന്തം പരിശ്രമത്തിലൂടെ മണ്ണുനീക്കി ഒഴുക്കു സുഗമമാക്കിയ ശുചീകരണ തൊഴിലാളി കെ. മുരുകന് അഭിനന്ദനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എത്തി. ശുചിത്വത്തിനായുള്ള പോരാട്ടത്തിന്റെ സന്ദേശമാണ് മുരുകന്റെ പ്രവൃത്തി കേരളത്തിനു നൽകുന്നതെന്ന്് അഭിനന്ദനങ്ങൾ അറിയിച്ചശേഷം മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കരിമഠം കോളനിയിലെ മുരുകന്റെ വസതിയിലെത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരളം ഇപ്പോൾ ലഹരിക്കെതിരേ നടത്തുന്ന പോരാട്ടംപോലെ മാലിന്യത്തിനെതിരായ പോരാട്ടത്തിനു തുടക്കമിടണമെന്നു മന്ത്രി പറഞ്ഞു. മുരുകനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ ഈ മുന്നേറ്റത്തിനു വലിയ ശക്തിപകരുന്നതാണെന്നും മന്ത്രി പറഞ്ഞു. മേയർ ആര്യ രാജേന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.