ദുരിതാശ്വാസ ക്യാമ്പിൽ 15000 പേരുടെ ഓണസദ്യ
ആലപ്പുഴ: കേരളത്തെ പിടിച്ചുലച്ച പ്രളയത്തെ തുടർന്ന് കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിച്ചവർക്കൊപ്പം തിരുവോണാ ഘോഷത്തിൽ പങ്കെടുത്ത് പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ജനപ്രതിനിധികളും. അരൂർ എംഎൽഎ  എ എം ആരിഫ്, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ  എന്നിവരും ആർ നാസർ, വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ, ക്ഷേത്ര ഭാരവാഹികൾ എന്നിവരും ദുരിതബാധിതർക്കൊപ്പം കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന്റെ സദ്യാലയത്തിൽ നടന്ന ഓണസദ്യയിൽ പങ്കുകൊണ്ടു. കണിച്ചുകുളങ്ങര പ്രവർത്തിക്കുന്ന ദുരിതാശ്വാസ  ക്യാമ്പിൽ തിരുവോണ ദിനത്തിൽ 15000 പേർക്കാണ് സദ്യയൊരുക്കിയത്. ക്യാമ്പ് അംഗങ്ങൾക്കൊപ്പം എറെ നേരം മന്ത്രി ചെലവഴിച്ചു. ക്യാമ്പിൽ കഴിയുന്നവരുടെ സങ്കടങ്ങളിൽ പങ്കുചേരുന്നതിനൊപ്പം അവരുടെ ഓണം മുടങ്ങരുതെന്നുള്ളതിനാലാണ് സർക്കാർ തിരുവോണ സദ്യയൊരുക്കിയതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ക്യാമ്പിലെത്തിയ മന്ത്രി പ്രളയബാധിതരോട് വിവരങ്ങൾ തിരക്കി. വിപുലമായ ഓണസദ്യയിൽ നിരവധി പേർ പങ്കു കൊണ്ടു. ഇപ്പോഴും നിരവധി കുടുംബങ്ങളാണ് ഈ ക്യാമ്പിൽ കഴിയുന്നത്. മന്ത്രി ജി.സുധാകരൻ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലെത്തി സദ്യ കഴിച്ചവർക്കൊപ്പ്ം ഏറെ നേരം ചെലവഴിച്ചു. ആവശ്യക്കാർക്ക് സദ്യ വിളമ്പുകയും പായസത്തിന്റെ രുചി നുകരുകയും ചെയ്തു. അമ്പലപ്പുഴ ഗവൺമെന്റ് സ്‌കൂളിലെത്തിയ മന്ത്രി ക്യാമ്പംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി അവർക്കൊപ്പവും സദ്യ കഴിച്ചാണ് മടങ്ങിയത്.