*സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എം. ബി. രാജേഷ് നിർവ്വഹിച്ചു

 ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയിന്റെ തുടർച്ചയായി ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനത്തിന്റേയും, ജലസ്രോതസുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റേയും പ്രാധാന്യത്തെകുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ മലംഭൂതം എന്ന പേരിൽ സംഘടിപ്പിക്കുന്ന വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിന്റെ ഔദ്യോഗിക പ്രഖ്യാപനം  തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിച്ചു. ജലസ്രോതസുകൾ മലിനമായികൊണ്ടിരിക്കുന്ന അപകടകരമായ സ്ഥിതിയിലാണുള്ളതെന്നും  ഇതു മറികടക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ബോധവൽക്കരിച്ച് കക്കൂസ് മാലിന്യമുൾപ്പെടെയുള്ള മലിനജല സംസ്‌ക്കരണ പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം. ഇതിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്ന മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ഫണ്ട് സർക്കാർ ലഭ്യമാക്കുമെന്നും പറഞ്ഞു.

തിരുവനന്തപുരം നഗരസഭയുടെ മുട്ടത്തറയിലെ മലിനജല സംസ്‌കരണ പദ്ധതി മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്നും പ്ലാന്റിന്റെ പ്രവർത്തനം നേരിൽ കാണുന്നത് ഉചിതമായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  മലംഭൂതം ക്യാമ്പയിൻ ലോഗോ പ്രകാശനവും ബോധവൽക്കരണ വീഡിയോ റിലീസും മന്ത്രി നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.  ‘അദൃശ്യം’ എന്ന പേരിൽ ശുചിത്വ മിഷൻ സംഘടിപ്പിച്ച പോസ്റ്റർ തയാറാക്കൽ മത്സരത്തിൽ വിജയികളായവർക്കുള്ള ക്യാഷ് പ്രൈസ് വി കെ പ്രശാന്ത് എം.എൽ.എ കൈമാറി.  ക്യാമ്പയിന് സാമ്പത്തിക സാങ്കേതിക പിന്തുണ ലഭ്യമാക്കുന്ന യൂണിസെഫ്, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്ത്  കാമ്പയിൻ ബോധവത്കരണ ടൂളുകളുടെ പ്രകാശനം നിർവഹിച്ചു.  ക്യാമ്പയിൻ സന്ദേശം ജനങ്ങളുടെ മനസ്സിൽ പതിയുന്നതിനും  അത് വഴി മലിനീകരണത്തിന് ഇടയാക്കുന്ന പ്രവർത്തനങ്ങളെ തടയുന്നതിനും  വാഷ് ഇൻസ്റ്റിറ്റ്യൂട്ട് പിന്തുണയോടെ ശുചിത്വ മിഷൻ തയാറാക്കിയ  മാസ്‌കോട്ട്, ആനിമേഷൻ വീഡിയോ എന്നിവയുടെ പ്രകാശനവും നടത്തി.  ശുചിത്വമിഷന്റെ നേതൃത്വത്തിൽ കർണ്ണാടകയിലെ ദേവനഹള്ളിയിലുള്ള  ഫിക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് നടത്തിയ സന്ദർശനത്തിന്റെ അനുഭവം  കാസർകോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ പങ്കുവച്ചു.