ജില്ലയിലെ സര്‍ക്കാര്‍ ഓഫീസ് ഫയലുകളില്‍ നൂറ് ശതമാനവും മലയാള ഭാഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ഭൂരിഭാഗം ഓഫീസുകളിലും ഫയലുകള്‍ നൂറ് ശതമാനവും മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഏതാനും ഓഫീസുകളില്‍ നൂറ് ശതമാനം എത്താനുള്ള സാഹചര്യത്തിലാണ് ക്രമീകരണങ്ങള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചത്. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായും കൃത്യമായും ലഭ്യമാക്കാനാണ് മലയാള ഭാഷയ്ക്ക് പ്രാമുഖ്യം നല്‍കുന്നതെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

മലയാള ഭാഷ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലയാളഭാഷ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ വിവിധ മത്സരങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. ജില്ലയ്ക്ക് ലഭിച്ച ഭരണഭാഷ പുരസ്‌കാരം എല്ലാ ജില്ലാ വകുപ്പ് മേധാവികളുടെയും പ്രയത്‌നത്തിന്റെ ഫലമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.ഭരണഭാഷാ പുരസ്‌കാരം നേടുന്നതിനായി പ്രയത്നിച്ച ജില്ലാ കലക്ടര്‍ക്ക് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കൃഷ്ണകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു.

ഭരണപരിഷ്‌കാര സേവനാവകാശ നിയമ പ്രകാരം എല്ലാവര്‍ക്കും മലയാളത്തില്‍ മറുപടി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും അല്ലാത്തപക്ഷം 30 ദിവസത്തിനകം സര്‍ക്കാറിന്റെ ഔദ്യോഗിക ഭാഷാ വിഭാഗവുമായി ബന്ധപ്പെട്ട് പരാതി നല്‍കാമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു. മലയാള ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കാന്‍ ഐ.എം.ജി-കില എന്നിവയുമായി സഹകരിച്ച് പരിശീലനത്തിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന വകുപ്പുകള്‍ക്ക് ‘പദ സ്വീകാര്യ നയം’ ഉപയോഗിച്ച് ഉചിതമായ വാക്കുകള്‍ ഉപയോഗിക്കാം. ചരക്ക് സേവന നികുതി വകുപ്പ് കൈകാര്യം ചെയ്യുന്ന ഔദ്യോഗിക പോര്‍ട്ടല്‍ ഇംഗ്ലീഷിലാണെന്നും ഇത് ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍, മറ്റ് രാജ്യങ്ങള്‍, ഹൈക്കോടതി-സുപ്രീംകോടതി, ആക്ട്, റൂള്‍, ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിലുള്ളവര്‍ എന്നിവര്‍ക്കുള്ള മറുപടികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാവൂവെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു.

ഭരണഭാഷാ പുരസ്‌കാരമായി ജില്ലയ്ക്ക് ലഭിച്ച 20,000 രൂപ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍ അജയന് ജില്ലാ കലക്ടര്‍ കൈമാറി. ജില്ലയിലെ ഭരണഭാഷാ പുരസ്‌കാരത്തിനായി പ്രയത്‌നിച്ച ഏല്ലാ വകുപ്പ് മേധാവികള്‍ക്കും ജില്ലാ കലക്ടര്‍ പ്രശംസ പത്രം വിതരണം ചെയ്തു. പുരസ്‌കാരത്തിനായി പ്രയത്‌നിച്ച ജില്ലാ കലക്ടറുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് ജില്ലാ കലക്ടറും ഡെപ്യൂട്ടി സെക്രട്ടറിയും അംഗീകാരപത്രം വിതരണം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.