കുന്നംകുളത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ റബ്ബർ ലെയറിങ്ങ് പ്രവൃത്തി പൂർത്തീകരിച്ചു. എ സി മൊയ്‌തീൻ എംഎൽഎയുടെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി കുന്നംകുളത്ത് നടപ്പിലാക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ നിർമ്മാണം പൂർത്തിയായ ഫുട്ബോൾ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സജ്ജീകരിച്ചിട്ടുള്ളത്. സ്കൂൾ കായികമത്സരങ്ങളിലെ വേഗതയേറിയ താരങ്ങളെ കണ്ടെത്താൻ ട്രാക്ക് ഒരുങ്ങിക്കഴിഞ്ഞു. ട്രാക്കിലെ ലൈൻ മാർക്കിങ്ങ് കൂടി പൂർത്തീകരിച്ചാൽ കുന്നംകുളം സീനിയർ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും.

ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് എന്ന സ്ഥാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തികൾ നിർവ്വഹിക്കുന്നത്. ലൈൻ മാർക്കിങ് പ്രവൃത്തികളും കമ്പനിയാണ് നിർവ്വഹിക്കുന്നത്. ലൈൻ മാർക്കിങ്ങിനുശേഷം അത്ലറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിനുള്ള കായികമത്സരങ്ങൾ നടത്താൻ അനുമതിയാകും.

400 മീറ്റർ ട്രാക്കിന് പുറമേ ജമ്പിങ് പിറ്റ്, പവലിയൻ എന്നിവയും പവലിയനുതാഴെ ഡ്രസ്സിംങ്ങ് റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രോജക്ട് എൻജിനീയർ പി സി രഞ്ജിത്ത് പറഞ്ഞു. 7 കോടി രൂപയാണ് സീനിയർ ഗ്രൗണ്ടിന്റെ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ചത്. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ദേശീയ അത്‌ലറ്റ് മത്സരങ്ങൾ നടത്തുംവിധം പ്രവൃത്തികൾ നടത്തുന്നത്.