മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആഗസ്റ്റ് 27 വൈകിട്ട് ഏഴു മണിവരെ 713.92 കോടി രൂപ സംഭാവന ലഭിച്ചു. ഇതില്‍ 132.68 കോടി രൂപ CMDRF  പെയ്മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐ.കളും വഴിയും 43 കോടി രൂപ പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി ലഭിച്ചതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ CMDRF അക്കൗണ്ടില്‍ നിഷേപമായി 518.24കോടി രൂപ ലഭിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 20 കോടി രൂപ ലഭിച്ചിട്ടുണ്ട്. അവധി ദിവസങ്ങളില്‍ മറ്റു ഓഫീസുകളില്‍ ലഭിച്ച ചെക്കുകളും മറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി.
donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെയുള്ള എട്ട് ബാങ്കുകള്‍ക്ക് പുറമേ ഐ.ഡി.ബി.ഐ.ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ്-വേകളും, റേസര്‍ പേ ഗേറ്റ്-വേ വഴിയും ഇപ്പോള്‍ പണമടയ്ക്കാം.
പ്രമുഖ അന്താരാഷ്ട്ര ബാങ്കായ സിറ്റിബാങ്ക് അവരുടെ കാര്‍ഡുപയോഗിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഈ വെബ്സൈറ്റ് വഴി 250 രൂപയ്ക്കുമേല്‍ നല്‍കുന്ന ഓരോ സംഭാവനയ്ക്കും 500 രൂപ വീതം അധികമായി കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിയ്ക്കാനായി സന്നദ്ധസംഘടനയ്ക്ക് നല്‍കുമെന്ന്  പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ വില്പന സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് ഒരു സന്നദ്ധ സംഘടന വഴി സംഭാവന ശേഖരിച്ചു നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സൈറ്റായ മിന്ത്രയും സിഎംഡിആര്‍എഫ് സംഭാവനയ്ക്ക് പ്രചാരണം നല്‍കുന്നുണ്ട്.