കേലാട്ടുകുന്ന് കോളനിയിലെ അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. നെല്ലിക്കോട് വില്ലേജിലെ പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയായിരുന്ന സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു.

19 കുടുംബങ്ങളാണ് നിലവില്‍ ഇവിടെ താമസിക്കുന്നത്. 15 കൈവശക്കാര്‍ക്ക് മൂന്ന് സെന്റ് ഭൂമി അനുവദിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കൈവശക്കാർക്ക് സ്ഥലം നൽകിയ ശേഷം ബാക്കി വരുന്ന ഭൂമി കോര്‍പറേഷന് ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നതിനായി മാറ്റിവെക്കും.

മേയര്‍ ഡോ.ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി കലക്ടര്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.