രതീഷിനും അമ്മുവിനും ഇത് ഇരട്ടിമധുരം

ആലപ്പുഴ: പ്രളയത്തിൽ മുടങ്ങിയ വിവാഹം ഏറ്റെടുത്ത് നടത്തി ദുരിതാശ്വാസ ക്യാമ്പ്. എം.എൽ.എയും പഞ്ചായത്ത് അധികൃതരും മതപുരോഹിതരും പൊലീസും സർക്കാരുദ്യോഗസ്ഥരും ഒത്തൊരുമിച്ചപ്പോൾ രതീഷിന്റെയും അമ്മുവിന്റെയും പ്രണയവിവാഹത്തിന് ഇരട്ടിമധുരം. ആലപ്പുഴ ബിലീവിയേഴ്‌സ് ചർച്ച് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് ഈ പുതിയ വിവാഹവാർത്ത.
പ്രളയത്തിൽ അകപ്പെട്ട ചമ്പക്കുളം കന്നേകോണിത്തറ വീട്ടിൽ ബിജുവിന്റേയും നിർമലയുടേയും മകൾ അമ്മുവിന്റെ വിവാഹം ഈമാസം 21ന് നടത്താനായിരുന്നു ആദ്യതീരുമാനം. പ്രളയത്തോടെ കുടുംബം മുഴുവൻ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ഇതോടെ മുഹൂർത്തവും തീയതിയും മാറി. പിന്നെയുണ്ടായിരുന്നത് ആഗസ്ത് 27ലെ മുഹൂർത്തമായിരുന്നു. അന്നും വിവാഹം നടക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലായി ബിജുവും കുടുംബവും. നാട്ടിൽ ഇപ്പോഴും വെള്ളം ഒഴിഞ്ഞിട്ടില്ലാത്ത അവസ്ഥയും.
ഒടുവിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ബിജു ക്യാമ്പധികൃതരുടെ മുന്നിൽ പ്രശ്‌നം അവതരിപ്പിച്ചത്. തുടർന്നങ്ങോട്ട് ക്യാമ്പു മുഴുവൻ കല്യാണത്തിനുള്ള ഒരുക്കത്തിലായി. വിവാഹം അതിന്റെ എല്ലാ പ്രൗഡിയോടും ചടങ്ങുകളോടെയും നടത്താൻ തീരുമാനമായി. അതു മാത്രമായി ഏവരുടെയും ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് കവിത, സെക്രട്ടറി എസ്.വീണ, വൈസ് പ്രസിഡന്റ് ബിപിൻരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, മതപുരോഹിതർ, പ്രദേശവാസികൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ് സേനാംഗങ്ങൾ ഉൾപ്പടെയെല്ലാവരുടെയും ഒരു മനസോടെയുള്ള പ്രവർത്തനത്തിലൂടെ മണിക്കൂറുകൾക്കുള്ളിൽ വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കി.
എല്ലാ മതാചാരങ്ങളോടെയും സ്വന്തം കുടുംബത്തിലെ കല്യാണമെന്ന പോലെ ക്യാമ്പംഗങ്ങളേയവരും കലവറയിലും മറ്റുമായി ഒത്തുചേർന്നു. അമ്മുവിന്റെ ബന്ധുക്കളിൽ പലരും പല ക്യാമ്പുകളിലായാണ് കഴിയുന്നത്. ഇവരെയും നാട്ടുകാരേയും വിവാഹദിവസം സ്‌കൂളിലെത്തിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. ഇവർക്ക് എല്ലാ സഹായവുമായി സ്‌കൂൾ അധികൃതർ, ഹരിതസേനാംഗങ്ങൾ, എ.ഡി.എസ്., സി.ഡി.എസ്. പ്രവർത്തകരും അണിനിരന്നതോടെ അത്യന്തം മംഗളകരമായി വിവാഹവേദി.
ചടങ്ങുകൾക്കുശേഷം എ.എം.ആരിഫ് എം.എൽ.എ.യാണ് വരനെ അണിയിക്കാനുള്ള പൂമാല വധുവിന് കൈമാറിയത്. കണ്ണൂർ ആലങ്കോട് ചാപ്പിലി വീട്ടിൽ നാണുവിന്റെയും ലതയുടെയും മകനാണ് രതീഷ്. എല്ലാവരുടെയും സഹകരണത്തോടെ ദുരിതാശ്വാസ ക്യാമ്പിൽ നടത്തിയ കല്യാണം അതിജീവനത്തിന്റെ നാളുകളിലൂടെ കടന്നുപോകുന്ന കേരളത്തിന് മറ്റൊരു സന്താഷമുഹൂർത്തം കൂടിയാണ് പകരുന്നത്.