ഇന്റർനാഷനൽ എഡ്യൂക്കേഷൻ എക്‌സ്‌പോക്ക് തിരുവനന്തപുരത്തു തുടക്കമായി

ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‌സള്ട്ടന്റ്‌സ് ലിമിറ്റഡ് (ODEPC) ന്റെ സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഇന്റർനാഷണൽ എഡ്യൂക്കേഷൻ എക്‌സ്‌പോക്കു തുടക്കമായി.തിരുവനന്തപുരം അപ്പൊളോ ഡിമോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ നിന്നു വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നത് കേരളത്തിന്റെ പോരായ്മയല്ലെന്നും മികവാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കുട്ടികൾക്ക് ഏതു രാജ്യത്തു പോയാലും അവിടെ  പഠിക്കാനും അവിടുത്തെ വിദ്യാഭ്യാസരീതികൾക്കൊപ്പം നിൽക്കുന്ന രീതിയിലുള്ള നിലവാരമുള്ളവരുമാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല അവർക്കു നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തന്നെ കൂടുതൽ വിദ്യാഭ്യാസ, തൊഴിലവസരങ്ങളുണ്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എട്ടു വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാല്പതോളം യൂണിവേഴ്‌സിറ്റികളാണ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്. യു.എസ്, യു.കെ , ഫ്രാൻസ്, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജർമ്മനി, കാനഡ, സ്വിറ്റ്സ്വർലൻഡ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്‌സിറ്റികളാണ് എക്‌സ്‌പോയുടെ ഭാഗമാകുന്നത്. നവംബർ 17ന് തിരുവനന്തപുരത്തും 19, 20 തീയതികളിൽ കൊച്ചിയിലും കോഴിക്കോടുമായാണ് എക്‌സ്‌പോ നടക്കുന്നത്.

വിദേശ കോഴ്സുകളും കോളേജുകളും തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനൊപ്പം വിസ പ്രോസസ്സിങ്, വിദേശ ഭാഷ പഠനം, പഠനത്തിനുമുൻപുള്ള ട്രെയിനിങ്  തുടങ്ങിയ കാര്യങ്ങളിലും ഒഡെപെക്കിന്റെ സഹായം വിദ്യാർത്ഥികൾക്ക് ലഭിക്കും. വനിതാ ശിശു വികസന വകുപ്പ്, പട്ടികജാതി/ പട്ടികവർഗ വകുപ്പ്, മറ്റു ഇൻസ്റ്റിറ്റിയൂഷൻസും മുഘേന കുറഞ്ഞ പലിശനിരക്കിൽ ഉപരിപഠനത്തിനായുള്ള വായ്പ ലഭ്യമാക്കാനാണ് ഒഡെപെക് ശ്രമിക്കുന്നത് എന്നും ഒഡെപെക് എം. ഡി അനൂപ് കെ. എ പറഞ്ഞു.

ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (എക്സ്റ്റേണൽ കോ-ഓപ്പറേഷൻ) വേണു രാജാമണി, തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഒഡെപെക് ചെയർമാൻ അഡ്വ. കെ. പി അനിൽകുമാർ, വനിതാ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ബിന്ദു വി. സി തുടങ്ങിയവർ പങ്കെടുത്തു.