കൊടുങ്ങല്ലൂർ താലൂക്ക് തലത്തിൽ നടന്ന പരാതി പരിഹാര അദാലത്ത്  ‘ജനസമക്ഷം 2022’ൽ 80 അപേക്ഷകളാണ് പരിഗണിച്ചത്. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം,  സിവിൽസപ്ലൈസ്, ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശു വികസനം, പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) ലൈഫ് മിഷൻ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട  അപേക്ഷകളാണ്  പരിഗണിച്ചത്.

റവന്യൂ- 34, ലൈഫ് മിഷൻ-8, തദ്ദേശ സ്വയംഭരണം – 16, പിഡബ്ല്യൂഡി – 3, സാമൂഹ്യനീതി – 3, താലൂക്ക് സപ്ലൈ ഓഫീസ് -3, ഇറിഗേഷൻ -1, മറ്റ് വകുപ്പുകൾ – 12 എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെ വകുപ്പ് തിരിച്ചുള്ള എണ്ണം. പരാതികൾ പരിശോധിച്ച് അടുത്ത അദാലത്തിന് മുൻപ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ നിർദ്ദേശം നൽകി.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 6 അപേക്ഷകൾക്ക് ജില്ലാ കലക്ടർ നേരിട്ട് തീർപ്പാക്കി. കൊടുങ്ങല്ലൂർ മേഖല കമ്മ്യൂണിറ്റി ഹാളിൽ നടന്ന അദാലത്തിൽ ഇ ടി ടെയ്സൺ മാസ്റ്റർ എംഎൽഎ, ആർഡിഓ പി എ വിഭൂഷൻ, ഡെപ്യൂട്ടി കളക്ടർ എൻ സി ജ്യോതി, വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.