ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌ക്കരണത്തിലൂടെ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാകുന്നതിനായുള്ള ശിൽപ്പശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം ലയോള കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്ര അവബോധമുള്ള സാങ്കേതിക നേട്ടങ്ങൾക്ക് ശ്രമിക്കുന്ന സമൂഹമായി കേരളം മാറണം.പ്രാഥമിക വിദ്യാഭ്യാസത്തിൽ കേരളം നേടിയ മുന്നേറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകണം.സംസ്ഥാന ബജറ്റിൽ  1000 കോടിയോളം രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലക്ക് നീക്കി വെച്ചിരിക്കുന്നത്.മേഖലയുടെ പരിഷ്‌ക്കരണത്തിന് മൂന്ന് കമ്മീഷനുകളെ  സർക്കാർ നിയോഗിച്ചു. കമ്മീഷനുകളുടെ നിർദേശമനുസരിച്ച് കരിക്കുലം കാലാനുസൃതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ട്.

 പഠന പ്രക്രിയ സർഗാത്മകവും സ്വച്ഛന്ദവുമായി മാറണം. സ്വയം പഠനം, അനുഭവങ്ങളിലുടെയുള്ള പഠനം എന്നിവ സിലബസിന്റെ ഭാഗമാകണം. അദ്ധ്യാപക കേന്ദ്രീകൃതമാകാതെ ക്ലാസ് മുറികളെ സംവാദാത്മകമാക്കാൻ കഴിയേണ്ടതുണ്ട്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് അക്കാദമിക സമൂഹം അഭിസംബോധന ചെയ്യേണ്ട പ്രധാന വിഷയമാണ്. സൈദ്ധാന്തിക അറിവുകളെ പ്രായോഗികമാക്കി സംരഭങ്ങളിലേക്കും ഉൽപ്പാദന യൂണിറ്റുകളിലേക്കും മാറ്റുവാൻ കഴിയുന്ന രീതിയിൽ വിദ്യാർത്ഥികളെ മാറ്റാൻ കഴിയണം. സർഗശേഷിയും സ്വതന്ത്ര ചിന്തയുമുള്ള സാമൂഹിക ജീവികളായി വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ കഴിയുന്ന കരിക്കുലമാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. സ്വന്തം അഭിരുചികൾക്കനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കാനും പഠിക്കുവാനും കഴിയണം. നൈപുണ്യ കോഴ്‌സുകളും ഗവേഷണ താൽപ്പര്യവും സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലാണ് നാല് വർഷ ബിരുദ കോഴ്‌സുകൾ സർവകലാശാലകൾ ആരംഭിക്കേണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്‌സുമുൾപ്പെടെ പുതുതലമുറ കോഴ്‌സുകളും ഗണിത ശാസ്ത്രത്തോടാപ്പം സംഗീതവും പഠിക്കുവാൻ കഴിയുന്ന വിശാലമായ സങ്കൽപ്പത്തിൽ അക്കാദമിക സാഹചര്യം മാറണം.

ഓരോ സർവകലാശാലക്കും  അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് കോഴ്‌സുകൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടാകും. മൂന്ന് വർഷം കഴിയുമ്പോൾ കോഴ്‌സ് പൂർത്തീകരിക്കുന്നതിനോടൊപ്പം നാല് വർഷം പൂർത്തിയാകുന്നവർക്ക് ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് രണ്ടാം വർഷ ലാറ്ററൽ എൻട്രിയും അനുവദിക്കുന്നതിനെക്കുറിച്ച് ശിൽപ്പശാല ചർച്ച ചെയ്യും. നാല് വർഷ കോഴ്‌സിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ഗവൺമെന്റും മാനേജ്‌മെന്റുകളും മുൻകൈയെടുക്കണം കേരളത്തിൽ നിന്നും വിദേശ സർവകലാശാലകളിലേക്കു പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനക്കുള്ള ഘടകങ്ങളും ചർച്ച ചെയ്യേണ്ടതുണ്ട്. അദ്ധ്യാപകരുടെ തൊഴിൽ സമയമുൾപ്പെടെ ബുദ്ധിമുട്ടുകളില്ലാതെ നടപ്പിലാക്കാൻ കഴിയും. ഉന്നതവിദ്യാഭ്യാസമേഖല പരിഷ്‌ക്കാരങ്ങൾ വിദ്യാർഥി, അദ്ധ്യാപക സമൂഹങ്ങളുൾപ്പെടെയുള്ള വരുമായി വിശദമായ ചർച്ചകൾക്ക് ശേഷം അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഡോ.കെ എൻ. ഗണേഷഅ, ഡോ. സുരേഷ് ദാസ്, ഡോ. രാജൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസമായി നടക്കുന്ന ശിൽപ്പശാല നാളെ (നവംബർ 30) ന് സമാപിക്കും.