ശബരിമല തീർത്ഥാടനകേന്ദ്രത്തിന്റെ ഭാഗമായ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതിനുവേണ്ടി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കും. വിദഗ്ധ ഏജൻസിയെക്കൊണ്ട് പെട്ടെന്ന് പഠനം നടത്തിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം നടത്താനാണ് തീരുമാനം. യോഗത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വെള്ളപ്പൊക്കത്തിൽ പമ്പയിലെ അടിസ്ഥാനസൗകര്യങ്ങളാകെ തകർന്നിരിക്കുകയാണെന്ന് യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു.

പമ്പാനദി വഴിമാറി ഒഴുകിയതു കാരണം ഒരു പാലം തീർത്തും മൂടിപ്പോയി. പമ്പയിലെ നടപ്പന്തൽ നശിച്ചു. പമ്പയിലെ മണപ്പുറം ടോയ് ലെറ്റ് കോംപ്ലക്‌സ് ഇടിഞ്ഞുപൊളിഞ്ഞു. പാർക്കിംഗ് സ്ഥലങ്ങളെല്ലാം ഇല്ലാതായി. പോലീസ് സ്റ്റേഷന്റെ ഒരു ഭാഗവും ഇടിഞ്ഞു. ചുറ്റുപാടുമുളള റോഡുകളെല്ലാം തരിപ്പണമായി. പൊതുമരാമത്ത് വകുപ്പിന്റെ 1115 കി.മീ റോഡുകളാണ് തകർന്നത്. പമ്പയിലെ ആശുപത്രിയും ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്. പമ്പ് ഹൗസും തകരാറിലായി.

മൂന്നു പാലങ്ങൾ സമയബന്ധിതമായി നിർമ്മിക്കുന്നതിന് സൈന്യത്തെ ഏൽപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നവംബറിലാണ് ശബരിമല സീസൺ തുടങ്ങുന്നത്. അതിനു മുമ്പ് അടിസ്ഥാന സൗകര്യങ്ങളെല്ലാം പുനഃസ്ഥാപിക്കാനാണ് തീരുമാനം.

ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ദേവസ്വം സെക്രട്ടറി ജ്യോതിലാൽ, നിയമവകുപ്പ് സെക്രട്ടറി ഹരീന്ദ്രനാഥ്, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, എ.ഡി.ജി.പി. അനന്തകൃഷ്ണൻ, കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിളള, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ്് പി.കെ. കേശവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.