രണ്ട് ദശാബ്ദക്കാലമായി സന്നിധാനത്തെ അനൗണ്‍സ്‌മെന്റ് താരങ്ങള്‍

ശബരിമല അയ്യപ്പ സന്നിധിയെ കഴിഞ്ഞ 24 വര്‍ഷങ്ങളായി ‘ശബ്ദമുഖരിത’മാക്കുകയാണ് ആര്‍. എം. ശ്രീനിവാസനും എ.പി ഗോപാലകൃഷ്ണന്‍ നായരും. ദേവസ്വം ബോര്‍ഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ അനൗണ്‍സര്‍മാരാണ് 64-കാരായ ഇരുവരും.

അറിയിപ്പുകള്‍ക്ക് പുറമേ ‘ശ്രീകോവില്‍ …’, ‘ഹരിവരാസനം’ തുടങ്ങിയ ഭക്തിഗാനങ്ങളും ഇവിടെ നിന്നാണ് നിയന്ത്രിക്കുന്നത്. നഷ്ടപ്പെടുന്ന വസ്തുക്കള്‍, ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ ആചാരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, വഴിപാട് സമയ ക്രമീകരണങ്ങള്‍, ശ്രീകോവില്‍ അടയ്ക്കല്‍, തുറക്കല്‍ വിവരങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്നും വിവിധ ഭാഷകളില്‍ ഭക്തരിലേക്ക് എത്തിക്കുന്നു.

ദിനംപ്രതി ആയിരക്കണക്കിന് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്ന സന്നിധാനത്ത് അഞ്ചു ഭാഷകളിലാണ് അറിയിപ്പുകള്‍ നല്‍കുന്നത്. കര്‍ണാടക ബംഗ്ലൂരു സ്വദേശിയായ ആര്‍. എം. ശ്രീനിവാസന്‍ കഴിഞ്ഞ 24 വര്‍ഷമായി അനൗണ്‍സറായി തെലുങ്ക്, കന്നഡ, തമിഴ് ഭാഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പത്തനംതിട്ട കോഴഞ്ചേരിക്കാരന്‍ എ.പി ഗോപാലകൃഷ്ണന്‍ നായര്‍ 21 വര്‍ഷമായി മലയാളത്തിലാണ് വിവരങ്ങള്‍ നല്‍കുന്നത്.

ഇവര്‍ക്ക് കൂട്ടായി അഖില്‍ അജയ് മൂന്നു വര്‍ഷമായി ഹിന്ദിയിലും ഇംഗ്ലീഷിലും അറിയിപ്പുകള്‍ നല്‍കുന്നു.

കലാനിലയം നാടകവേദി അനൗണ്‍സറില്‍ നിന്നും അയ്യപ്പ സന്നിധിയിലെക്കുള്ള മാറ്റമാണ് ഗോപാലകൃഷ്ണന് പറയാനുള്ളത്. ശബരിമലയുടെ ചരിത്രവും ഐതിഹ്യവും ഭക്തലക്ഷങ്ങളിലേക്ക് പകരാന്‍ കഴിയുന്ന ആഹ്ലാദവും അദ്ദേഹം പങ്കുവെക്കുന്നു.

ബി.എസ്.എഫ് ഭടനില്‍ നിന്നും അനൗണ്‍സറാവുകയും അയ്യപ്പ സന്നിധി തന്റെ ജീവിതത്തെ മാറ്റിമറിച്ച അനുഭവവുമാണ് ശ്രീനിവാസന് പങ്കുവെക്കാനുള്ളത്.

പിന്നിട്ട വര്‍ഷങ്ങളിലൂടെ നടക്കുമ്പോള്‍ സംഭവബഹുലമായ ഓര്‍മ്മകളാണ് ഇരുവര്‍ക്കും. കുഞ്ഞു കുട്ടികള്‍ അടക്കം ധാരാളം അയ്യപ്പന്മാരായിരുന്നു മുന്‍കാലങ്ങളില്‍ കൂട്ടം തെറ്റിയിരുന്നത്. ഉറ്റവരില്‍ നിന്ന് ഒരു നിമിഷത്തേക്ക് വേര്‍പിരിയുകയും പിന്നീട് അവരെ കണ്ടുമുട്ടുമ്പോളുള്ള ആഹ്ലാദവും ആനന്ദകണ്ണീരും ഇവര്‍ ഓര്‍ത്തെടുക്കുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇപ്പുറം അയ്യപ്പ സന്നിധി സാധാരണ രീതിയിലേക്ക് മടങ്ങിവന്നതിന്റെ സന്തോഷവും ഇരുവരും പ്രകടിപ്പിച്ചു.

കുട്ടികളുമായി സന്നിധാനത്ത് എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കുട്ടികളുടെ കഴുത്തില്‍ ധരിപ്പിക്കുക, തിരക്കുകളില്‍ കൂട്ടം തെറ്റാതെ നോക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ശ്രീനിവാസിനും ഗോപാലന്‍കൃഷ്ണന്‍ നായര്‍ക്കും നല്‍കാനുള്ളത്.