തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കൊച്ചിയിൽ വിളിച്ചുചേർത്ത ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്, എല്ലാ സംഘടനകളും തദ്ദേശ സ്വയം ഭരണ പൊതു സർവീസിനെ സ്വാഗതം ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്. പൊതു സംഘടനകളുടെതും കാറ്റഗറി വിഭാഗങ്ങളുടേതുമടക്കം 43 സംഘടനാപ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്ത്. ഓരോ സംഘടനയുടെയും പ്രതിനിധികൾക്ക് വിശദമായി അവരവരുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. തദ്ദേശ സ്വയം ഭരണ പൊതു സർവീസ് നിലവിൽ വരുന്നതോടെ ഉയർന്നുവരുന്ന എല്ലാ വിഷയങ്ങൾക്കും സമയോചിതമായി പരിഹാരം കാണുമെന്ന് മന്ത്രി സംഘടനകൾക്ക് ഉറപ്പുനൽകി. 25 വർഷം മുൻപ് അധികാരവും വിഭവങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറി നൽകി ജനകീയാസൂത്രണം നടപ്പിലാക്കുമ്പോൾ ഉയർന്നുവന്ന പ്രായോഗിക വിഷയങ്ങൾ കൈകാര്യം ചെയ്ത മാതൃകയിൽ, ഏകീകൃത വകുപ്പിൻറെ ഭാഗമായി ഉയർന്നുവരുന്ന വിഷയങ്ങളും അതാത് സന്ദർഭങ്ങളിൽ ചർച്ച ചെയ്ത് ചട്ടത്തിലും നിയമത്തിലും ഉത്തരവുകളിലും ഭേദഗതി വരുത്തും.

പൊതു സർവീസിലെ എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക വിഭാഗങ്ങളുടെ സാങ്കേതികവും തൊഴിൽപരവുമായ ചുമതല ആ വിഭാഗത്തിൽത്തന്നെ നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. നേരിട്ടുള്ള നിയമനം ഉൾപ്പെടെ നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥർ അനുഭവിക്കുന്നതും ലഭിക്കാനിരിക്കുന്നതും അർഹതപ്പെട്ടതുമായ എല്ലാ ആനൂകൂല്യങ്ങളും പ്രമോഷനും, നഷ്ടമാകാതെ സംരക്ഷിക്കുന്ന രീതിയിലാണ് ചട്ടം രൂപീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു. യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ ഡയറക്ടർ ഇൻ ചാർജ് എച്ച് ദിനേശൻ, ചീഫ് എഞ്ചിനീയർ കെ ജോൺസൺ, ചീഫ് ടൗൺ പ്ലാനർ കെ പ്രമോദ്, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, ഡോ. വിപിപി മുസ്തഫ എന്നിവരും സംസാരിച്ചു.