കംഫർട്ട് സ്റ്റേഷന്റെ വൈദ്യുതീകരണ ജോലികൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ പൂർത്തീകരിച്ചു തുറന്നു കൊടുക്കും

അപകടങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സി ടി സ്‌കാൻ റിപ്പോർട്ട് ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ വികസന സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം തീരുമാനിച്ചു. പണം ഇല്ലെന്ന കാരണത്താൽ റിപ്പോർട്ട് ലഭ്യമാക്കില്ല എന്ന നിലപാട് ബന്ധപ്പെട്ടവർ സ്വീകരിക്കരുതെന്നും നിർദേശിച്ചു. വികസന സമിതി ചെയർമാനായ ജില്ല കളക്ടർ വി ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ ചേർന്ന യോഗത്തിൽ എ.എം ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ടി.കെ സുമ, ആശുപത്രിസൂപ്രണ്ട്ഡോ. സജിവ് ജോർജ് പുളിക്കൽ, ആർ.എം.ഒ ഡോ. ഹരി , വിവിധ വകുപ്പ് ഉദ്യോഗ്സ്ഥർ, ജനറൽ ബോഡി അംഗങ്ങൾ എന്നിവർപങ്കെടുത്തു.

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ജനറൽ ആശുപത്രിയിലേക്കുമുള്ള സേവനത്തിനു ഒരു
ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ താത്കാലികമായി നിയമിക്കും. പഠന വൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്കായി ക്രിട്ടിക്കൽ കെയർ യൂണിറ്റ് രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും.
സൂപ്പർ സ്‌പെഷ്യലിറ്റിയിലേക്ക്, വിഭാഗങ്ങൾ മാറ്റുന്നതിനനുസരിച്ച് ഒഴിവു വരുന്ന സ്ഥലത്ത് പൾ മിനറി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒക്കുപ്പേഷണൽ ഡിസീസ് ഒ.പി. ആരംഭിക്കും.

അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ സബ് കമ്മിറ്റികൾ രൂപീകരിക്കും. പരാതി പരിഹാര സെൽ, പരാതി പുസ്തകം എന്നിവയും ഏർപ്പെടുത്തും. ആശുപത്രിക്കായി പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കും.മറ്റു മെഡിക്കൽ കോളേജ് ആശുപത്രികളുമായി താരതമ്യം ചെയ്ത് വിവിധ പരിശോധനകളുടെ നിരക്ക് പുനപരിശോധിച്ച് വണ്ടാനം ആശുപത്രിയിലും രോഗികൾക്ക് സഹായകരമാകുന്ന രീതിയിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും.

കംഫർട്ട് സ്റ്റേഷന്റെ വൈദ്യുതീകരണ ജോലികൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ പൂർത്തീകരിച്ചു തുറന്നു കൊടുക്കാൻ തീരുമാനിച്ചു. ആശുപത്രി അങ്കണത്തിലെ റോഡുകൾ സഞ്ചായയോഗ്യമാക്കുന്നതിനും
ആർദ്രം പദ്ധതിയിൽ അത്യാഹിത വിഭാഗത്തിനു സമീപം ലാബ് കളക്ഷൻ സംവീധാനവും ഒരുക്കാനും തീരുമാനിച്ചു. ജനറൽ ബോഡി അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡും നൽകും.