വില്ലേജ് തല ജനകീയ സമിതികള്‍ക്ക് പുതിയ രൂപം നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കണ്ണമ്പ്ര-1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് തല ജനകീയ സമിതി അംഗങ്ങള്‍ക്ക് റവന്യൂ വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി മുഴുവന്‍ അംഗങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായും തുടര്‍ന്ന് നേരിട്ടും പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പുമായി ബന്ധപ്പെടുന്ന മറ്റു വകുപ്പുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് ഡിജിറ്റലൈസേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്. വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ ഡിജിറ്റല്‍ ശൃംഖല തീര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഡിജിറ്റല്‍ സര്‍വേ സംസ്ഥാനത്തെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുമെന്നും ഭൂവുടമകളുടെ സാന്നിധ്യത്തില്‍ മാത്രമാണ് റിസര്‍വ്വേ നടപടികള്‍ നടക്കുകയെന്നും ജനങ്ങള്‍ക്ക് ഭൂമി ലഭ്യമാവുന്നത് തടസ്സപ്പെടുന്ന രീതിയിലുള്ള ചട്ടങ്ങളും നിയമങ്ങളും സാധാരണക്കാരന് സഹായമാകുന്ന രീതിയില്‍ മാറ്റി എഴുതുമെന്നും മന്ത്രി പറഞ്ഞു.

പി.പി സുമോദ് എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡി. അമൃതവല്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി രാംദാസ്, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.