കനത്ത സുരക്ഷയില്‍ സന്നിധാനം

ശബരിമല അയ്യപ്പ സന്നിധിയിലും, പമ്പ, നിലയ്ക്കല്‍, തുടങ്ങി വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി വിവിധ വകുപ്പുകള്‍. സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച്ച സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ കമാന്‍ഡോസ്, കേരള പോലീസ്, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, എക്‌സൈസ്, ഫോറസ്റ്റ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയ വകുപ്പുകള്‍ സന്നിധാനം നടപ്പന്തലില്‍ നിന്നും മരക്കൂട്ടം വരെ മാര്‍ച്ച് പാസ്റ്റ് നടത്തി.

സന്നിധാനത്തിന് പുറമേ നിലയ്ക്കല്‍, പമ്പ, മരക്കൂട്ടം എന്നിവിടങ്ങളില്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എല്ലാ അയ്യപ്പഭക്തന്മാരെയും കൃത്യമായി പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്.

സുരക്ഷ കടുപ്പിക്കുന്നതിന്റെ ഭാഗമായി 100 പേര്‍ അടങ്ങുന്ന പുതിയ കമ്പനി ഡിസംബര്‍ 4 ന് വൈകീട്ട് സന്നിധാനത്ത് റിപ്പോര്‍ട്ട് ചെയ്തു. മെറ്റല്‍ ഡിറ്റക്ടര്‍, ബോംബ് ഡിറ്റക്ടര്‍ തുടങ്ങിയ പരിശോധനയ്ക്ക് പുറമേ എയര്‍ സര്‍വിയലന്‍സ്, ഡ്രോണ്‍ നിരീക്ഷണങ്ങളും ശക്തമാക്കി.

ഫോറസ്റ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.

ഇതിനിടയില്‍ മണ്ഡലകാലം തുടങ്ങി ഡിസംബര്‍ അഞ്ച് വരെയുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് തിങ്കളാഴ്ചയാണ്; 89,737 പേര്‍. നവംബര്‍ 28 ന് 89,580 പേരും നവംബര്‍ 26 ന് 87,492 പേരും വിച്വല്‍ ക്യുവിലൂടെ ബുക്ക് ചെയ്തിരുന്നു. ഡിസംബര്‍ രണ്ടാം വാരം 90,000 കവിഞ്ഞ് ബുക്ക് ചെയ്ത ദിവസങ്ങളുണ്ട്. എന്നാല്‍ ശനി, ഞായര്‍ അവധി ദിവസങ്ങളില്‍ സന്നിധാനത്ത് തിരക്ക് കുറവായിരുന്നു.