ആലപ്പുഴ:കുപ്പപ്പുറം വാവട്ടുശ്ശേരി ജാനകിക്ക് 80 വയസായി. ഇതുപോലൊരു പ്രളയം ആദ്യ അനുഭവം. കർക്കിടകം ഒന്നിന് വീട്ടിൽ വെള്ളം കയറിയതാണ്. അന്ന് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി വീട് വിട്ടു. കുറേ ദിവസം കുപ്പപ്പുറത്തെ ഉയർന്ന സ്ഥലങ്ങളിൽ മാറിമാറി കഴിഞ്ഞു. ചിങ്ങം ഒന്നിന് ക്യാമ്പിലേക്ക് മാറി. ഒരു മാസത്തിന് മുകളിലായി വീട്ടിൽ നിന്ന് ഇറങ്ങിയിട്ട്. കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ജാനകി ഇതുവരെ.
വ്യാഴാഴ്ച രാവിലെതന്നെ തിരിച്ചുപോകാനായി ഇറങ്ങി. പതിനഞ്ചോളം സഞ്ചികളും കെട്ടുകളും ഉണ്ട് കൂടെ. കെട്ടുമായി ബസ്സിൽ കയറുക എളുപ്പമല്ല. സർക്കാർ ഏർപ്പെടുത്തിയ ബോട്ടിൽ കയറാനുള്ള കാത്തിരിപ്പിനിടയിലാണ് സംസാരിച്ചത്. മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും കോട്ടയത്തെ ഏതോ ക്യാമ്പിലാണെന്ന് മാത്രം ജാനകിക്ക് അറിയാം. വീട്ടിൽ തറനിരപ്പിൽ നിന്ന് രണ്ടരമീറ്റർ വരെ വെള്ളം കയറി. പാടത്തിന്റെ മടപൊട്ടിയില്ലെങ്കിലും കവിഞ്ഞ് വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. വീട് മുഴുവൻ വെള്ളത്തിലാണ്. ഇനി ചെന്നാലറിയാം അവിടുത്തെ അവസ്ഥ- ജാനകി പറഞ്ഞു.
ക്യാമ്പിൽ ഭക്ഷണവും മറ്റുകാര്യങ്ങൾക്കും ഒരുകുറവും ഉണ്ടായില്ലെന്ന് ജാനകി പറഞ്ഞു. ഇടയ്ക്ക് തദ്ദേശ വാസികൾ ആരോ കുപ്പപ്പുറം പോയിരുന്നു. അവർ പറഞ്ഞാണ് വെള്ളത്തിന്റെ വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം സർക്കാരിന്റെ നേതൃത്വത്തിൽ കുട്ടനാടിന്റെ വിവിധ മേഖലകളിലായി സന്നദ്ധ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ സഹായത്തോടെ 60,704 വീടുകൾ വൃത്തിയാക്കിയിരുന്നു. ക്യാമ്പംഗങ്ങൾക്ക് ഭക്ഷണം, ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.