*താലൂക്ക് ആശുപത്രികൾ മുതൽ ശക്തിപ്പെടുത്തുക ലക്ഷ്യം

സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതൽ മികച്ച സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്. അനസ്തീഷ്യ, കാർഡിയോളജി, ഇ.എൻ.ടി., ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലും ഐസിയു, ലബോറട്ടറി എന്നിവിടങ്ങളിലും കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കും. അടുത്തിടെ വിവിധ ജില്ല, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപ, 199 ആന്റി റാബിസ് ക്ലിനിക്കുകൾക്ക് 1.99 കോടി, ട്രൈബൽ മേഖലയിലെ ആശുപത്രികളുടെ വികസനത്തിന് 11.78 കോടി എന്നിങ്ങനെ അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ് ആശുപത്രികളുടെ വികസനത്തിന് ഇത്രയും തുക അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

വിവിധ ആശുപത്രികളിൽ അഞ്ച് അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, ഒരു ഡിഫിബ്രിലറേറ്റർ, രണ്ട് കാർഡിയാക് ഔട്ട്പുട്ട് മോണിറ്റർ, 12 ഡിഫിബ്രിലറേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 20 ഫ്ളൂയിഡ് വാമർ, നാല് മൾട്ടിപാരാമീറ്റർ മോണിറ്റർ വിത്ത് കാപ്നോഗ്രാം, മൂന്ന് പെരിഫെറൽ നെർവ് സ്റ്റിമുലേറ്റർ, ആറ് വീഡിയോ ലാരിഗ്നോസ്‌കോപ്പ്, കാർഡിയോളജി വിഭാഗത്തിൽ രണ്ട് പന്ത്രണ്ട് ചാനൽ ഇസിജി മെഷീൻ, മൂന്ന് ചാനൽ ഇസിജി മെഷീൻ, ഇ.എൻ.ടി. വിഭാഗത്തിൽ അഞ്ച് ഇ.എൻ.ടി. ടേബിൾ, അഞ്ച് ഫ്ളക്സിബിൾ നാസോ ഫാരിഗ്‌നോലാരിഗ്‌നോസ്‌കോപ്പ്, അഞ്ച് ഇ.എൻ.ടി. ഒപി ഹെഡ് ലൈറ്റ്, അഞ്ച് ഇ.എൻ.ടി. ഓപ്പറേഷൻ തീയറ്റർ ഹെഡ് ലൈറ്റ്, മൂന്ന് മൈക്രോ ലാരിഗ്‌നൽ സർജറി സെറ്റ്, മൂന്ന് മൈക്രോഡ്രിൽ, രണ്ട് മൈക്രോമോട്ടോർ, അഞ്ച് ടോൻസിലക്ടമി സെറ്റ്, ജനറൽ മെഡിസിൻ വിഭാഗത്തിൽ ആറ് ഡിഫിബ്രിലറേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 58 ക്രാഷ് കാർട്ട്, 52 ഇൻഫ്യൂഷൻ പമ്പ്, 35 മൾട്ടിപാര മോണിറ്റർ തുടങ്ങിവയ്ക്ക് തുകയനുവദിച്ചു.

ഐസിയു വിഭാഗത്തിൽ 11 ഐസിയു കിടക്കകൾ, 21 ഓവർ ബെഡ് ടേബിൾ, 20 സിറിഞ്ച് പമ്പ്, ലബോറട്ടറികളിൽ അഞ്ച് ബൈനോക്യുലർ മൈക്രോസ്‌കോപ്പ്, 10 സെൻട്രിഫ്യൂജ്, എട്ട് ഇലക്ടോലൈറ്റ് അനലൈസർ, മൂന്ന് എലിസ റീഡർ, ഒരു സെമി ആട്ടോ ബയോകെമിസ്ട്രി അനലൈസർ, രണ്ട് വിഡിആർഎൽ റൊട്ടേറ്റർ, 25 യൂറിൻ അനലൈസർ, ഓർത്തോപീഡിക്സ് വിഭാഗത്തിൽ രണ്ട് സി ആം, അഞ്ച് ഹെമി ആർത്തോപ്ലാസ്റ്റി ഇൻസ്ട്രംനേഷനൽ സെറ്റ്, നാല് ഓപ്പറേഷൻ ടേബിൾ, പീഡിയാട്രിക് വിഭാഗത്തിൽ രണ്ട് നിയോനറ്റൽ റിസ്യുക്സിറ്റേഷൻ യൂണിറ്റ്, രണ്ട് ഫോട്ടോതെറാപ്പി, ഏഴ് സക്ഷൻ ലോ പ്രഷർ, ആറ് വാമർ ബേബി എന്നിവയ്ക്കും തുകയനുവദിച്ചിട്ടുണ്ട്.