കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. നഗരത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഏഴു വർഷത്തിനു ശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വമ്പിച്ച പൊതുജനപങ്കാളിത്തത്തോടെ ജനകീയോത്സവമാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യകരമായ മത്സരങ്ങളുടെ വേദിയാകണം കലോത്സവം.
കലോത്സവത്തിനായി നഗരത്തിലെത്തുന്നവർക്ക് തൃപ്തികരമാകുന്ന തരത്തിൽ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കോഴിക്കോടിന്റെ കൂട്ടായ്മയും സ്നേഹവും മതനിരപേക്ഷ നിലപാടും വിളിച്ചോതുന്ന ഒരു കലാമേളയായി സംസ്ഥാന സ്കൂൾ കലോത്സവം മാറുമെന്നും മന്ത്രി പറഞ്ഞു. കലോത്സവങ്ങളെ മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന പാരമ്പര്യമുള്ള കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വൻ ആഘോഷമായി മാറുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മയുടെ പുതു സന്ദേശം വിളിച്ചോതുന്ന തരത്തിലാകണം സംസ്ഥാന സ്കൂൾ കലോത്സവം സംഘടിപ്പിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെ.എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി, ജില്ലാ വികസന കമ്മീഷണർ എം. എസ്‌ മാധവിക്കുട്ടി, കലോത്സവവുമായി ബന്ധപ്പെട്ടുള്ള വിവിധ കമ്മിറ്റികളിലെ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി. പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ സന്തോഷ് സ്വാഗതവും വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ നന്ദിയും പറഞ്ഞു.