ലിജോ ജോസ് പെല്ലിശ്ശേരിയുടെ മത്സര ചിത്രം നൻപകൽ നേരത്തു മയക്കത്തിന്റെ അവസാന പ്രദർശനമടക്കം 66 വർണ്ണക്കാഴ്ചകൾക്ക് ബുധനാഴ്ച രാജ്യാന്തര ചലച്ചിത്രമേള വേദിയൊരുക്കും . ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷയായ ചെല്ലോ ഷോ, ഐമർ ലബാക്കിയുടെ കോർഡിയലി യുവേഴ്സ്,99 മൂൺസ് ,സ്പാനിഷ് ചിത്രം പ്രിസൺ 77, അറിയിപ്പ്, ആലം, അവർ ഹോം തുടങ്ങിയവയുടെ അവസാന പ്രദർശനവും ബുധനാഴ്ച നടക്കും. മേളയുടെ ഉദ്‌ഘാടന ചിത്രമായിരുന്ന ദാര്‍ദന്‍ ബ്രദേഴ്‌സ്‌ ചിത്രം ടോറി ആൻഡ് ലോകിതയുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും.

ലൈംഗികത, അക്രമം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അലഹാന്ദ്രോ ജോഡ്രോവ്സ്കി  സംവിധാനം ചെയ്ത സ്പാനിഷ്  ചിത്രം ദി ഹോളി മൗണ്ടെന്റെ ഏക പ്രദർശനവും നാളെ നടക്കും. 1973ൽ പുറത്തിറങ്ങിയ ചിത്രം സർറിയൽ സിനിമ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബോയ് ഫ്രം ഹെവൻ ,ദി കേക്ക് ഡൈനാസ്റ്റി , ഇസ്രയേലി ചിത്രം മൈ നെയ്‌ബർ അഡോൾഫ് ,ശ്രീലങ്കൻ  മത്സ്യതൊഴിലാളികളുടെ കടൽ ജീവിതം പ്രമേയമാക്കിയ ദി ഓഷൻ ഏഞ്ചൽ ,പോർച്ചുഗൽ ചിത്രം പലോമ ,ഇന്തോനേഷ്യൻ ചിത്രം ബിഫോർ നൗ ആൻഡ് ദെൻ തുടങ്ങി 21 ലോക സിനിമകളുടെ പ്രദർശനവും ബുധനാഴ്ചയാണ്.

സനൽ കുമാർ ചിത്രം വഴക്ക് , സിദ്ധാർഥ്  ശിവ സംവിധാനം ചെയ്ത ആണ് , ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും എന്നീ ചിത്രങ്ങൾ ഉൾപ്പെടെ ഒൻപത്  മലയാള ചിത്രങ്ങളും ജി എസ് പണിക്കറിനു പ്രണാമം അർപ്പിച്ച്   ഏകാകിനിയും പ്രദർശിപ്പിക്കും.