347 ഗുണഭോക്താക്കള്‍ക്ക് തുക ലഭിച്ചു

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 347 ഗുണഭോക്താക്കള്‍ക്കായി 16,77,500 രൂപ വിതരണം ചെയ്തു. സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് വിദ്യാകിരണം.

ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 300 രൂപ, ആറ് മുതല്‍ പത്ത് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 500 രൂപ, പ്ലസ് വണ്‍, പ്ലസ് ടു, ഐ.ടി.ഐ തത്തുല്യ കോഴ്‌സുകള്‍ക്ക് 750 രൂപ, ഡിഗ്രി, പിജി, പോളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിങ് കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 1000 രൂപ എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ്. ഓരോ വിഭാഗത്തില്‍ നിന്നും 25 കുട്ടികള്‍ക്ക് 10 മാസം പദ്ധതി ആനുകൂല്യം ലഭിക്കും.ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട/ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം. ഈ വര്‍ഷത്തെ അപേക്ഷ നല്‍കേണ്ട അവസാനതീയതി നവംബര്‍ 15 ന് ആയിരുന്നു.
മറ്റ് പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവര്‍ക്ക് പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. ഭിന്നശേഷി രക്ഷിതാക്കളുടെ ഏതെങ്കിലും രണ്ട് മക്കള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സ്‌കോളര്‍ഷിപ്പ് തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിന് എല്ലാവര്‍ഷവും പുതിയ അപേക്ഷ നല്‍കണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് മാത്രമേ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളു.