ആജീവനാന്ത പുരസ്‌കാരം ബേല താറിന്‌ സമ്മാനിച്ചു  

എട്ടു രാപകലുകൾ നീണ്ട രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു  .സമാപന ചടങ്ങുകൾ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു . പ്രേക്ഷക പങ്കാളിത്തം കൊണ്ടും മൂല്യാധിഷ്ഠിത ചിത്രങ്ങളുടെ പ്രദർശനം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ മേളയായിരുന്നു ഇത്തവണത്തെ മേളയെന്നും സീറ്റ് റിസർവേഷൻ സംബന്ധിച്ച പരാതികൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  വി.ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിച്ചു. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദന്‍ മുഖ്യാതിഥിയായി .ചലച്ചിത്രോത്സവം ആവിഷ്കാര സ്വാതന്ത്യത്തെ തടസപ്പെടുത്തുന്നവർക്കെതിരെ  പ്രതിരോധത്തിന്റെ മതിൽ തീർക്കാനുള്ള മാർഗമായി ഉപയോഗിക്കണമെന്ന് എം. മുകുന്ദൻ പറഞ്ഞു .

ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. ജൂറി ചെയര്‍മാന്‍ ഫൈറ്റ് ഹെല്‍മര്‍, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനിയൻ നടന്‍ നഹൂല്‍ പെരസ്  ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയര്‍പേഴ്‌സണ്‍ കാതറിന ഡോക്‌ഹോണ്‍, നെറ്റ് പാക് ജൂറി ചെയര്‍പേഴ്‌സണ്‍, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ-കെ.ആര്‍. മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്‍. മനു ചക്രവര്‍ത്തി, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.