ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയെടുക്കും

ചെറുതോണിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും യാത്രാ ഫ്യുവല്‍ സ്റ്റേഷനും ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത്-വാഹനീയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുതോണിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപം തന്നെയായിരിക്കും കെ.എസ്. ആര്‍. ടി. സിയുടെ ഓപ്പറേറ്റിങ് സെന്ററും. സംസ്ഥാനത്തെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഓപ്പറേറ്റിങ് സെന്ററുകള്‍ തുറക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും സാമ്പത്തിക സാഹചര്യം മൂലം പുതുതായി ഒരിടത്തും ഓപ്പറേറ്റിങ് സെന്റര്‍ തുറന്നിട്ടില്ല. എന്നാല്‍ ഇടുക്കി മണ്ഡലത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ചാണ് ആദ്യ ഓപ്പറേറ്റിങ് സെന്റര്‍ ചെറുതോണിയില്‍ തുറക്കാന്‍ തീരുമാനിച്ചത്. ജില്ലയിലെ പ്രധാന കേന്ദ്രമായ ചെറുതോണിയില്‍ നിന്ന് നിന്ന് വളരെ ദൂരെയാണ് നിലവിലുള്ള കെ. എസ്. ആര്‍. ടി. സി ഡിപ്പോകള്‍. ജില്ലാ പഞ്ചായത്ത് സ്ഥലം വിട്ടുകൊടുക്കുന്ന മുറക്ക് ഓപ്പറേറ്റിങ് സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഓപ്പറേറ്റിങ് സെന്റര്‍ നിര്‍മിക്കുന്നതിനുള്ള തുക എം.എല്‍.എ. ഫണ്ടില്‍ നിന്ന് നല്‍കാമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ ഓപ്പറേറ്റിങ് സെന്റര്‍ ചെറുതോണിയിലായിരിക്കും- മന്ത്രി പറഞ്ഞു.

പൊതുമേഖല എണ്ണക്കമ്പനികളുമായി സഹകരിച്ചാണ് യാത്രാ ഫ്യുവല്‍ സ്റ്റേഷന്‍ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള 13 സ്റ്റേഷനുകള്‍ നിലവില്‍ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാനം തിരുവനന്തപുരത്ത് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. നിലച്ചുപോയ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിക്കണോ പുതിയ സര്‍വീസുകള്‍ തുടങ്ങണോ തുടങ്ങിയ കാര്യങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.വാഹനീയം പരാതിപരിഹാര അദാലത്തിനായി ജില്ലയിലെത്തിയ ഗതാഗത മന്ത്രി ആന്റണി രാജു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനൊപ്പം നിര്‍മാണം നടക്കുന്ന സ്വകാര്യ ബസ്റ്റാന്‍ഡ് പരിസരം രാവിലെ പരിശോധിച്ചിരുന്നു.