തൊടുപുഴ താലൂക്ക് ഭൂപതിവ് സമിതി യോഗം താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിടെ 690 അപേക്ഷകളാണ് ഭൂമി പതിവുമായി ബന്ധപ്പെട്ട് കരിമണ്ണൂര്‍ ലാന്റ് അസൈന്‍മെന്റ് ഓഫീസില്‍ ലഭിച്ചത്. ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം വില്ലേജുകളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകള്‍. അപേക്ഷകളില്‍ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഏതാനും മാസം അപേക്ഷകളില്‍ അന്വേഷണം നടത്താനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അടിയന്തിരമായി ഭൂ പതിവ് കമ്മിറ്റികള്‍ ചേര്‍ന്ന് അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദ്ദേശിക്കുകയായിരുന്നു. തൊടുപുഴ തഹസില്‍ദാര്‍ എം.അനില്‍കുമാര്‍, കരിമണ്ണൂര്‍ എല്‍.എ തഹസില്‍ദാര്‍ സിബി ജേക്കബ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.