സംസ്ഥാനത്ത് പാലിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എടത്തറ കോട്ടയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ ക്ഷീര സംഗമം സമാപന സമ്മേളന ഉദ്ഘാടനവും ക്ഷീരബന്ധു പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പാല്‍, മുട്ട, മാംസം, പച്ചക്കറി എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്നത് പാലക്കാട് ജില്ലയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തില്‍ ഏറ്റവും കൂടുതലും കുറഞ്ഞ ചെലവിലും പാല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണെന്നും 60 കോടി ജനങ്ങളാണ് പാല്‍ ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നതെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ പാല്‍ ഉത്പാദന മേഖലയില്‍ മികച്ച പങ്ക് വഹിക്കുന്നത് സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷീരദ്യുതി പുരസ്‌കാരം മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്തു.

പരിപാടിയില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. കെ. പ്രേംകുമാര്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, ജില്ലാ പഞ്ചായത്തംഗം എം.എച്ച് സഫ്ദര്‍ ഷെരീഫ്, ക്ഷീരവികസന വകുപ്പ് സംസ്ഥാന ഡയറി ലബോറട്ടറി ജോയിന്റ് ഡയറക്ടര്‍ പി.എ ബീന, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്, കേരളശ്ശേരി സെന്റര്‍ ക്ഷീര സംഘം പ്രസിഡന്റ് ഇ. ഉണ്ണികൃഷ്ണന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍-സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.