ന്യൂനപക്ഷ വിഭാഗങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേൾക്കാനും അവരെ മുഖ്യധാരയിലേക്കുയർത്താനും ജനാധിപത്യ സംവിധാനങ്ങൾക്ക് സാധിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ പോലെ മറ്റ് ന്യൂനപക്ഷങ്ങളുടെയും അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കണം. തിരുവനന്തപുരത്ത് നടന്ന ന്യൂനപക്ഷ അവകാശ ദിനാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന ഏതൊരു സാഹചര്യവും ആശങ്കയുണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ലോകത്താകമാനം ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന സംഭവങ്ങളുണ്ടാകുന്നത് ഗൗരവതരമായി ചർച്ച ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് അധ്യക്ഷയായി. കേരള യൂണിവേഴ്സിറ്റി രാഷ്ട്രമീമാംസ വിഭാഗം പ്രൊഫസർ ഡോ. അരുൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ്.റവ.ഡോ. വിൻസന്റ് സാമുവൽ, പാളയം ജുമാ മസ്ജിദ് ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ലൂർദ് ഫെറോന പള്ളി (ചങ്ങനാശ്ശേരി അതിരൂപത) ഫാ. മോർളി കൈതപ്പറമ്പിൽ, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എ.എം ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.