ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഒരുക്കിയ കര്‍പ്പൂരാഴി ഘോഷയാത്ര സന്നിധാനത്ത് ഉത്സവാന്തരീക്ഷമൊരുക്കി. ദീപാരാധനയ്ക്ക് ശേഷം 6.40ന് കൊടിമരത്തിന് മുന്നില്‍നിന്നും ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് കര്‍പ്പൂരാഴിയ്ക്ക് അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് പുലിവാഹനമേറിയ അയ്യപ്പന്റെയും ദേവതകളുടേയും കാവടിയാട്ടത്തിന്റെയും വിളക്കാട്ടത്തിന്റെയും മയിലാട്ടത്തിന്റെയും അകടമ്പടിയോടെ കര്‍പ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലില്‍ എത്തി പതിനെട്ടാം പടിയ്ക്കു മുന്നില്‍ സമാപിച്ചു. പുലിപ്പുറത്തേറിയ മണികണ്ഠന്‍, പന്തളരാജാവ്, വെളിച്ചപ്പാട്, വാവര്‍ സ്വാമി, പരമശിവന്‍, പാര്‍വതി, സുബ്രമണ്യന്‍, ഗണപതി, മഹിഷി, ഗരുഡന്‍, തുടങ്ങിയ ദേവതാവേഷങ്ങള്‍ ഉള്‍പ്പെടുത്തിയ കര്‍പ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി.

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ രവികുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശാന്തകുമാര്‍, ശബരിമല പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ ആനന്ദ്, എ.ഡി.എം. വിഷ്ണുരാജ്, പി.ആര്‍.ഒ. സുനില്‍ അരുമാനൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശബരിമലയില്‍ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ഇന്ന് (ഡിസംബര്‍ 23) സന്നിധാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ വകയായി കര്‍പ്പൂരാഴി ഘോഷയാത്ര നടക്കും.